ദോഹ: ഖത്തർ ലോകകപ്പിൽ മഞ്ഞക്കടലിരമ്പം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. പ്രതിരോധ നിരകൾ ഇഞ്ചോടിഞ്ച് പൊരുതിയ ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ. അറുപത്തിരണ്ടാം മിനിറ്റിൽ റിച്ചാർലിസൺ സെർബിയൻ വല കുലുക്കിയപ്പോൾ സ്റ്റേഡിയം ആവേശത്തിലാറാടി.
72ആം മിനിറ്റിൽ റിച്ചാർലിസൺ തന്നെയാണ് ബ്രസീലിന്റെ രണ്ടാം ഗോളും നേടിയത്. വിനീഷ്യസ് ജൂനിയർ നീട്ടി നൽകിയ പന്ത് അതിമനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ റിച്ചാർലിസൺ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ പിറന്നതിൽ ഏറ്റവും സുന്ദരമായ ഗോളായിരുന്നു ഇത്.
എൺപതാം മിനിറ്റിലും എൺപത്തിയൊന്നാം മിനിറ്റിലും ബ്രസീൽ നടത്തിയ മുന്നേറ്റങ്ങൾ ഫുൾ ലെംഗ്ത് ഡൈവുകളിലൂടെ സെർബിയൻ ഗോൾ കീപ്പർ തടുത്തിട്ടു. ഗോൾ മടക്കാനുള്ള സെർബിയൻ ശ്രമങ്ങൾ ഒന്നൊന്നായി പാഴായതോടെ ആഹ്ലാദ നൃത്തവുമായി കാനറികൾ ലുസെയ്ൽ സ്റ്റേഡിയത്തിൽ ചിറകുവിരിച്ചു.












