തിരുവനന്തപുരം; തുറമുഖത്തിനെതിരെ സമരം നടക്കുന്ന വിഴിഞ്ഞത്ത് വീണ്ടും സംഘർഷം. രാത്രിയോടെ വ്യാപക അക്രമമാണ് തുറമുഖ വിരുദ്ധ സമരക്കാർ നടത്തിയത്. വിഴിഞ്ഞത്ത് രണ്ട് പോലീസ് ജീപ്പുകൾ തകർത്തു. പോലീസ് സ്‌റ്റേഷനിലെ ഷെഡ്ഡും അടിച്ചു തകർത്തു. 17 പോലീസുകാർക്ക് പരിക്കേറ്റു.
അക്രമികളെ പിന്തിരിപ്പിക്കാൻ പോലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് വൈദികർക്കെതിരെ ഉൾപ്പെടെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഏതാനും പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം അഴിച്ചുവിട്ടത്.
സ്ത്രീകളടക്കമുളളവരെ കൂട്ടത്തോടെ സ്‌റ്റേഷനിലെത്തിച്ച് സംഘർഷ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. പോലീസുകാരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായി. നിലവിൽ അക്രമികളെ നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ പ്രദേശത്തേക്ക് വിന്യസിച്ചുകൊണ്ടിരിക്കുകയാണ്.
കലാപസമാനമായ സാഹചര്യമാണ് പ്രതിഷേധക്കാർ സൃഷ്ടിക്കുന്നത്. ഗുരുതര സാഹചര്യമാണെന്ന വിലയിരുത്തലിലാണ് പോലീസ്. തിരുവനന്തപുരം സിറ്റി, റൂറൽ മേഖലകളിൽ നിന്നും കൂടുതൽ പോലീസിനെ സ്ഥലത്തെത്തിക്കാനാണ് നീക്കം.
ഇന്നലെ മുതൽ ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നും ഉണ്ടായത്. പള്ളികളിൽ കൂട്ടമണിയടിച്ച് പ്രദേശത്തേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ശ്രമം. മുല്ലൂര് നിന്നും ആഴക്കുളത്തുനിന്നുള്ള റോഡുകൾ പൂർണമായി അടച്ചു.
Discussion about this post