തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരക്കാർ പോലീസ് സ്‌റ്റേഷനിൽ പ്രതിഷേധത്തിന്റെ പേരിൽ നടത്തിയത് അക്രമ പരമ്പര. സംഘടിച്ചെത്തിയവർ പോലീസ് വാഹനങ്ങൾ എടുത്ത് പൊക്കി മറിച്ചിടുന്ന സ്ഥിതിയായിരുന്നു. സ്റ്റേഷന് മുൻപിലുണ്ടായിരുന്ന ജീപ്പും അടിച്ചു തകർത്തു. സമവായ ചർച്ചകൾക്കായി ജില്ലാ കളക്ടറും വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച ആംബുലൻസ് പോലും പ്രതിഷേധക്കാർ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പരിക്കേറ്റ ചോരയൊലിച്ചു നിന്ന പോലീസുകാരെപ്പോലും ഏറെ വൈകിയാണ് ഇത് മൂലം ആശുപത്രിയിലെത്തിക്കാനായത്. ഒൻപത് പോലീസുകാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധക്കാർ സ്റ്റേഷനിൽ നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കലാപസമാനമായ സാഹചര്യമാണ് പ്രതിഷേധക്കാർ സൃഷ്ടിച്ചത്. കനത്ത നാശമാണ് സ്‌റ്റേഷനിലും വാഹനങ്ങൾക്കും ഉണ്ടായിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായി. മൊബൈൽ ഫോണിൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവർക്ക് നേരെയും അക്രമം ഉണ്ടായി.
സ്റ്റേഷൻ പരിസരത്ത് സംഘർഷത്തിന് അയവ് വന്നതോടെ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആളുകൾ സംഘടിച്ചു തുടങ്ങി. ഒടുവിൽ പല തവണ ടിയർഗ്യാസ് പ്രയോഗിച്ചും ലാത്തിച്ചാർജ്ജ് നടത്തിയുമാണ് പോലീസ് അക്രമികളെ തുരത്തി സംഘർഷം നിയന്ത്രിച്ചത്.
ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സെൽറ്റൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇ്ന്നലത്തെ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികരെയും പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നും നിയമവിരുദ്ധമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഇന്നലെ തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവരുടെ വീടുകളിൽ ഉൾപ്പെടെ കയറി തുറമുഖ വിരുദ്ധ സമരക്കാർ അക്രമം നടത്തിയിരുന്നു. ലത്തീൻ അതിരൂപതയാണ് വിശ്വാസികളെ മറയാക്കി തുറമുഖത്തിനെതിരെ നീങ്ങുന്നത്.
Discussion about this post