തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാമത് സമ്മേളനം ഇന്നാരംഭിക്കും.
. സ്പീക്കറായി ചുമതലയേറ്റ എ.എൻ ഷംസീർ ആദ്യമായി നിയന്ത്രിക്കുന്ന സമ്മേളനമാണ് ഇത്. ഗവർണരെ സർവകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. തിരുവനന്തപുരം നഗരസഭയിലെ കത്തു വിവാദവും , വിഴിഞ്ഞം കലാപവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.
സർവകലാശാലയുടെ ഫണ്ടിൽ നിന്ന് ചാൻസിലർക്ക് വേണ്ടിയുള്ള ചിലവ് കണ്ടെത്താനാണ് സർക്കാരിന്റെ തീരുമാനം. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസിലർ എന്ന നിലയിൽ അഞ്ച് ബില്ലുകൾ തയ്യാറാക്കിയിട്ടുണ്ട്. അക്കാഡമിക് രംഗത്തെ ഇടത് അനുകൂല പ്രമുഖരെ കുടിയിരുത്താനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആക്ഷേപമുണ്ട്. പ്രതിപക്ഷം ബില്ലിനെ എതിർക്കുമെന്നാണ് സൂചന. ഗവർണർക്ക് ആർ.എസ്.എസ് ബന്ധം ആരോപിച്ച് ഇതിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.
വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ കലാപവും പോലീസ് സ്റ്റേഷൻ ആക്രമണവും ക്രമസമാധാന തകർച്ചയും ചർച്ചയാകും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും വലിയ ചർച്ചകൾക്ക് വഴി തെളിക്കും. സിൽവർ ലൈനിൽ നിന്നുള്ള പിന്മാറ്റവും സർക്കാരിനെ പ്രതിരോധത്തിലാക്കും.അതേസമയം പ്രതിപക്ഷവും ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നുണ്ട് എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള ബലാത്സംഗക്കേസ് ഇടതുപക്ഷം ആയുധമാക്കും. സ്പീക്കർ കസേരയിലെ ആദ്യ ഊഴം എ.എൻ ഷംസീറിനും വെല്ലുവിളിയാകും.
Discussion about this post