പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയാനുള്ള ജനതാദള്‍ യുണൈറ്റഡ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിയ ജിതിന്‍ റാം മാഞ്ചി ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടുന്നു. ഡല്‍ഹിയിലെത്തിയ മാഞ്ചി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ഇക്കാര്യത്തില്‍ ബിജെപി നിലപാട് ഇനിയും വ്യക്തമല്ല. ബീഹാറിലെ സ്ഥിതിഗതികള്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കാന്‍ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മോദിയും അമിതാഷാ അടക്കമുള്ള നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ പിരിച്ച് വിടണമോ, തെരഞ്ഞെടുപ്പ് വരെ മാഞ്ചിയെ പിന്തുണയ്ക്കണോ എന്നി കാര്യങ്ങളിലാണ് ബിജെപി തീരുമാനമെടുക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനാണ് ബിജെപിയ്ക്ക് താല്‍പര്യം. ഇത് സാധ്യമല്ലെങ്കില്‍ മാഞ്ചിയെ പിന്തുണക്കുകയാകും ബിജെപിയുടെ നീക്കം.
ഇതിനിടെ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നാണ് അറിയുന്നത്. ഇന്നലെ ജെഡിയു നിയമസഭ കക്ഷിയോഗം മുന്‍മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
നിയമസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്. ബിഹാറിന്റെ അധികച്ചുമതലയുള്ള പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി പട്‌നയിലെത്തുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും. ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയാണെങ്കില്‍ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലേക്കും തുടര്‍ന്ന് ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിലേക്കും പോകും. ഒക്ടോബറിലാണ് ജെ.ഡി.യു. സര്‍ക്കാര്‍ കാലാവധി തികയ്‌ക്കേണ്ടിയിരുന്നത്.
നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കി നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള ജെ.ഡി.യു.വിന്റെ പദ്ധതിയാണ് നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശയിലൂടെ മാഞ്ചി അട്ടിമറിച്ചത്. ജെ.ഡി.യു.വിലെതന്നെ 25 മഹാദളിത് എം.എല്‍.എ.മാരും പാര്‍ട്ടിയിലെ ദളിത്മഹാദളിത് വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം ഭാരവാഹികളും തനിക്കൊപ്പമാണെന്നാണ് മാഞ്ചിയുടെ അവകാശവാദം. ബിജെപി തന്നെ പിന്തുണക്കുമെന്നും മാഞ്ചി പറയുന്നുണ്ട്. 112 അംഗങ്ങളുടെപിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.ഇതില്‍ 117 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് മാഞ്ചി അവകാശപ്പെടുന്നുണ്ട്. എന്നാല്‍, തങ്ങള്‍ക്കൊപ്പം 130 എം.എല്‍.എ.മാരുണ്ടെന്ന് ശരദ്‌യാദവ് അവകാശപ്പെട്ടു.
Discussion about this post