കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയിലെ ആദ്യ ഗാന വീഡിയോ പുറത്തുവിട്ടു. എരുമേലി പേട്ടതുളളൽ പശ്ചാത്തലമാക്കിയ ഗാനത്തിന് വലിയ വരവേൽപാണ് ആസ്വാദകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
ഗണപതി തുണയരുളുക താണുവണങ്ങാം… തകതിമി തക തകിലടി പേട്ട തുടങ്ങാം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. എരുമേലി പേട്ടതുളളലിന്റെ എല്ലാ മനോഹാരിതയും ഗാനരംഗത്ത് ചിത്രീകരിച്ചിട്ടുണ്ട്. പേട്ടതുളളലും അയ്യപ്പനുമായും ബന്ധപ്പെട്ടതാണ് പാട്ടിലെ വരികളും. ശരണം വിളികളോടെയാണ് ഗാനം ആരംഭിക്കുന്നത്.
ചിത്രത്തിന്റെ നിർമാണ പങ്കാളിയായ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. സന്തോഷ് വർമയാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. ആന്റണി ദാസനും മധു ബാലകൃഷ്ണനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
നിറങ്ങളിൽ ആറാടി കൈയ്യിൽ പാണനിലയുമായി വാദ്യോപകരണങ്ങൾക്കൊപ്പം ചുവടുവെയ്ക്കുന്ന അയ്യപ്പൻമാരുടെ ദൃശ്യങ്ങൾ തനിമ ചോരാതെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് ആദ്യ വീഡിയോ ഗാനവും ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. ഇതിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകർ.
അയ്യപ്പൻ മഹിഷീനിഗ്രഹം നടത്തിയതിനെ അനുസ്മരിച്ചാണ് പേട്ട തുളളൽ നടത്തുന്നത്. മുഖത്ത് ചായം പൂശി സ്വാമിമാർ താളത്തിനൊത്ത് ചുവടുകൾ വെയ്ക്കും. അഹന്ത വെടിഞ്ഞ് അയ്യപ്പനിൽ സർവ്വസ്വവും അർപ്പിക്കുകയെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്. പാട്ടിലെ വരികളിലൂടെ ഈ ചരിത്രവും വരച്ചിടുന്നുണ്ട്.
അയ്യപ്പനെ കാണാനുളള അടങ്ങാത്ത ആഗ്രഹത്താൽ ശബരിമലയ്ക്ക് യാത്ര തിരിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് മാളികപ്പുറം. പൂർണമായി ഭക്തിസിനിമ അല്ലെന്നും കുടുംബകഥയുടെ ചേരുവകളും കൂടിച്ചേർന്ന എന്റർടെയ്‌നറാണ് ഒരുക്കിയിട്ടുളളതെന്നും അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Discussion about this post