ന്യൂഡൽഹി: ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്നും ഭാരത് ജോഡോ യാത്ര പോലുളള പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നും രാഹുലിനോട് അഭ്യർത്ഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. അല്ലെങ്കിൽ രാജ്യതാൽപര്യവും പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയും പരിഗണിച്ച് ജോഡോ യാത്ര മാറ്റിവെയ്ക്കണമെന്നും രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.
നിലവിൽ രാജസ്ഥാനിലാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടും മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഗെഹ്ലോട്ട് ഉൾപ്പെടെയുളളവർ രാജസ്ഥാൻ പര്യടനത്തിൽ യാത്രയുടെ ഭാഗമാണ്.
മാസ്‌കും സാനിറ്റൈസറും യാത്രയിൽ ഉപയോഗിക്കണമെന്നും വാക്‌സിനെടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂവെന്നും കത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകന യോഗം ചേർന്നിരുന്നു. സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വൈറസുകളുടെ ജനിതക പരിശോധന നടത്തണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യസെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്കും നിർദ്ദേശം നൽകിയത്.
എന്നാൽ ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം തളളിക്കളയുന്ന പ്രതികരണമാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും നരേന്ദ്രമോദിയും കോവിഡ് പ്രോട്ടോകോൾ പാലിച്ചിരുന്നോ എന്നായിരുന്നു കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം. ജനങ്ങൾ ഭാരത് ജോഡോ യാത്ര ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് അവർ അതിൽ പങ്കെടുക്കുന്നത്. മൻസൂഖ് മാണ്ഡവ്യ അതിഷ്ടപ്പെടുന്നുണ്ടാകില്ലെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. ജനശ്രദ്ധ തിരിച്ചുവിടാനാണ് നിർദ്ദേശമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഭാരത് ജോഡോയാത്ര ഇന്ന് രാജസ്ഥാനിലെ പര്യടനം പൂർത്തിയാക്കി ഹരിയാനയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. ചൈനയിൽ അടുത്ത ദിവസങ്ങളായി വലിയ തോതിലാണ് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും വൈറസ് വ്യാപൃതരുടെ എണ്ണം നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കാൻ ആരോഗ്യമന്ത്രാലയം നടപടി തുടങ്ങിയത്.
Discussion about this post