തിരുവനന്തപുരം; വിളവൂർക്കലിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് പിടിയിലായ സംഭവത്തിൽ പ്രാദേശിക നേതൃത്വത്തിനെതിരെ കൂട്ടനടപടിയുമായി സിപിഎം. പോലീസ് കസ്റ്റഡിയിലായ ശേഷം നടത്തിയ പരിശോധനയിൽ ജിനേഷിന്റെ ഫോണിൽ നിന്ന് മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. ഈ സംഭവം പാർട്ടിക്ക് മുഴുവൻ നാണക്കേടായ സാഹചര്യത്തിലാണ് കൂട്ടനടപടി.
വിളവൂർക്കൽ സിപിഎം ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ നീക്കി. ലോക്കൽ കമ്മറ്റിയംഗം രഞ്ജിത്തിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്യുകയും ചെയ്തു.
ഡിവൈഎഫ്‌ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ്് ആയിരുന്നു ജിനേഷ്. ജിനേഷ് ഉൾപ്പെടെ എട്ട് പേരാണ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പോലീസിന്റെ പിടിയിലായത്. ലഹരിക്കെതിരായ സംഘടനാ ക്യാമ്പെയ്‌നുകൾക്ക് പ്രാദേശിക നേതൃത്വം വഹിച്ച വ്യക്തിയാണ് ജിനേഷ്. എന്നാൽ ഇയാൾ പെൺകുട്ടികൾക്ക് ലഹരി നൽകുന്നതിന്റെ വീഡിയോകളും ഫോണിൽ നിന്ന് പോലീസിന് ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജിനേഷിന്റെ കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായി എന്ന് പറഞ്ഞാണ് പ്രാദേശിക നേതൃത്വത്തിനെതിരെ കൂട്ട നടപടിയുണ്ടായത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ ഡിസംബർ രണ്ടിന് മലയിൻകീഴ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ നിന്ന് പുറപ്പെട്ട കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും കാണാനില്ലെന്നുമായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമൊത്ത് നാടുവിടാനുളള നീക്കത്തിലായിരുന്നു പെൺകുട്ടി. യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് രണ്ട് വർഷത്തോളമായി പലരിൽ നിന്നും പീഡനമേറ്റ വിവരം കുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയത്. ആദ്യം പരിചയപ്പെട്ട ആളിൽ നിന്നും ഫോൺ നമ്പർ കൈക്കലാക്കി കൂടുതൽ പേർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും വാട്‌സ് ആപ്പ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളും ഇതിനായി പ്രതികൾ ഉപയോഗപ്പെടുത്തിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് ജിനേഷ് ഉൾപ്പെടെയുളളവർ പിടിയിലാകുന്നത്.
Discussion about this post