കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയ്ക്ക് മികച്ച പ്രതികരണം. ഇന്ന് തിയറ്ററിലെത്തിയ സിനിമയുടെ ആദ്യ ഷോകൾക്ക് ശേഷം മികച്ച അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. ഉണ്ണി മുകുന്ദന്റെ ക്യാരക്ടർ എന്നും മനസിൽ പതിഞ്ഞു കിടക്കുമെന്നും ചിത്രം കണ്ടിറങ്ങിയവർ പറയുന്നു
കുടുംബകഥയാണ്, ഓവർ ആക്കിയിട്ടില്ല സ്റ്റണ്ട് സീൻ ഉൾപ്പെടെ മികച്ച രീതിയിലാണ് ചെയ്തിട്ടുള്ളതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചരിത്ര കഥാപാത്രങ്ങൾ ഉണ്ണി മുകുന്ദനിണങ്ങും എന്ന് തെളിയിക്കുന്നതാണ് സിനിമയെന്നും പ്രേക്ഷകർ പറയുന്നു. കല്ലു എന്ന മാളികപ്പുറമായി അഭിനയിക്കുന്ന ദേവനന്ദയ്ക്കും ശ്രീപദ് എന്ന കുട്ടിക്കും തിയറ്ററിൽ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് നൽകുന്നത്.
അയ്യപ്പനെ കണ്ട പ്രതീതിയാണ് സിനിമ നൽകുന്നതെന്ന് സ്ത്രീകൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഹൗസ് ഫുൾ ആയിട്ടാണ് മിക്ക തിയറ്ററുകളിലും ആദ്യ ഷോകൾ കളിച്ചത്. അയ്യപ്പന്റെ നാടായ പന്തളത്തും പത്തനംതിട്ടയിലും ഉൾപ്പെടെയുളള ഇടങ്ങളിൽ തീയറ്ററുകൾ ഹൗസ് ഫുൾ ആയിരുന്നു.
യേശുവിൽ, അയ്യപ്പനിൽ, അള്ളാഹുവിൽ, മനുഷ്യനിൽ വിശ്വസിക്കുന്നവർക്ക് സ്വന്തം കുടുംബത്തെ കൊണ്ടുചെന്നു കാണിക്കാൻ ഒരു മലയാള സിനിമ എന്ന പരസ്യവാചകമാണ് റിലീസ് ദിനത്തിൽ സിനിമയുടെ പോസ്റ്ററിനൊപ്പം അണിയറ പ്രവർത്തകർ പങ്കുവെച്ചത്. മലയാളത്തിന്റെ കാന്താരയായി മാറും മാളികപ്പുറം എന്നാണ് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. അത് ശരിവെക്കുന്നതാണ് തിയറ്ററിൽ നിന്ന് ആദ്യ ഷോകൾക്ക് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ.
എട്ട് വയസുകാരിയായ കല്ലു അയ്യപ്പനെ കാണാൻ നടത്തുന്ന യാത്രയാണ് സിനിമയുടെ കഥ. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ
വിഷ്ണു ശശിശങ്കർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
Discussion about this post