സുനീഷ് വി ശശിധരൻ
കർപ്പൂരവും ഭസ്മവും മണക്കുന്ന മണ്ഡലകാല സന്ധ്യകളിൽ, അകലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ഭജനഗീതങ്ങൾ പലപ്പോഴും നമ്മെ നിർമ്മല ഭക്തിയുടെ അവാച്യമായ മേഖലകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ഭക്തിസാന്ദ്രമായ ആ ഹ്രസ്വയാത്രയ്ക്ക് ശേഷം മനസ് വർത്തമാന കാലത്തിലേക്ക് മടങ്ങിയെത്തുമ്പോൾ കണ്ണിൽ അറിയാതെ നീർപൊടിയാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് വെള്ളിയാഴ്ച തിയേറ്ററിൽ എത്തിയ ‘മാളികപ്പുറം‘ നമുക്ക് സമ്മാനിക്കുന്നത്.
എട്ട് വയസ്സുകാരിയായ കല്ലുവിന്റെ മനസിൽ ആഴത്തിൽ പതിഞ്ഞ ബിംബമാണ് അയ്യപ്പൻ. ഓർമ്മവെച്ച നാൾ മുതൽ അയ്യപ്പനെ കാണണം എന്ന് അവൾ ആഗ്രഹിക്കുന്നു. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കമായ ഭക്തിയുമായി അവൾ അതിനായി കാത്തിരിക്കുകയാണ്. ഒടുവിൽ, കാത്തിരുന്ന് കിട്ടിയ അവസരം, അവളുടെ ആഗ്രഹപൂർത്തീകരണത്തിന് പകരം അവൾക്ക് സമ്മാനിക്കുന്നത് ഒരു വൻ ദുരന്തമാണ്. തുടർന്ന് അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രേക്ഷകരുടെ മുൻധാരണ തിരുത്തുന്ന അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിൽ അവസാനിക്കുന്നു.
എടുത്തു പറയേണ്ട ഒരുപിടി പ്രകടനങ്ങൾ തന്നെയാണ് മാളികപ്പുറത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്ന കല്ലുവിനെ അസാമാന്യമായ അഭിനയപാടവം കൊണ്ട് മികവിന്റെ ഉന്നതങ്ങളിൽ എത്തിക്കുകയാണ് ബാലതാരം ദേവനന്ദന. ഒപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നുണ്ട് മാസ്റ്റർ ശ്രീപദ്.
ഉണ്ണി മുകുന്ദൻ എന്ന നടന്റെ മികച്ച പ്രകടനത്തിനാണ് മാളികപ്പുറത്തിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. കുട്ടികൾക്കൊപ്പം കുസൃതികളും കളിചിരികളുമായി നിറയുന്ന ഉണ്ണിയുടെ കഥാപാത്രം മാസ് ഡയലോഗുകളിലൂടെയും വിസ്മയകരമായ സാഹസിക സംഘട്ടന രംഗങ്ങളിലൂടെയും തകർപ്പൻ ഡാൻസ് പ്രകടനത്തിലൂടെയും ചിത്രത്തിന്റെ നട്ടെല്ലായി നിറഞ്ഞു നിൽക്കുന്നു. ആത്മസമർപ്പണം എന്ന വാക്കിന്റെ പര്യായമായി വായിച്ചെടുക്കാവുന്ന യുവതാരമാണ് ഉണ്ണി എന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം.
സൈജു കുറുപ്പിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് മാളികപ്പുറത്തിലെ അജയൻ. പലപ്പോഴും പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കുന്നതാണ് ചിത്രത്തിലെ സൈജു- ദേവനന്ദന കോംബിനേഷൻ സീനുകൾ. വേണ്ടതു പോലെ ഉപയോഗിച്ചാൽ മലയാള സിനിമയിൽ ഇനിയും വ്യക്തിത്വമുള്ള കഥാപാത്രങ്ങൾക്ക് ജീവനേകാൻ തനിക്ക് സാധിക്കും എന്ന് പ്രകടനം കൊണ്ട് അടിവരയിടുന്നു സൈജു. തനിക്ക് ലഭിച്ച വ്യത്യസ്ത കഥാപാത്രമായ ഉണ്ണിയെ നൂറുശതമാനം മികവിലെത്തിക്കുന്ന പ്രകടനമാണ് രമേഷ് പിഷാരടി കാഴ്ചവെക്കുന്നത്. അങ്ങേയറ്റം മികച്ച പ്രകടനമാണ് ടി ജി രവിയുടേത്. വൈകാരികമായ ഒരു രംഗത്തിൽ വിറയാർന്ന സ്വരത്തിൽ അദ്ദേഹം ശരണം വിളിച്ചപ്പോൾ, തിയേറ്ററിനുള്ളിൽ ഒരു അമ്മയും ഏങ്ങലോടെ ശരണം വിളിച്ചത് സംവിധായകനുള്ള അംഗീകാരമായി വിലയിരുത്തപ്പെടേണ്ടതാണ്.
ശ്രീജിത്ത് രവി, വില്ലൻ വേഷം ചെയ്ത തമിഴ് നടൻ, ആൽഫി പഞ്ഞിക്കാരൻ, മനോജ് കെ ജയൻ, രൺജി പണിക്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി. ഒരു സാഹചര്യത്തിലും ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന ആളല്ല താൻ എന്ന് വിളിച്ചു പറയുകയാണ് മേക്കിംഗിൽ സംവിധായകൻ വിഷ്ണു ശശി ശങ്കർ. വേറിട്ട രചനാ ശൈലിയിലൂടെ മലയാള സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയാണ് അഭിലാഷ് പിള്ള എന്ന എഴുത്തുകാരൻ മാളികപ്പുറത്തിലൂടെ.
നാട്ടിൻപുറവും കാനനപാതയും പമ്പയും സന്നിധാനവും മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയതിൽ ഛായാഗ്രാഹകൻ വിഷ്ണു നമ്പൂതിരിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. ചിത്രത്തെ ആദ്യന്തം എൻഗേജിംഗ് ആക്കി നിർത്തുന്നതിൽ തിരക്കഥയ്ക്കൊപ്പം മികവ് പുലർത്തുന്നുണ്ട് ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റു ഘടകങ്ങളാണ് രഞ്ജിൻ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. നൃത്ത രംഗങ്ങളും സംഘട്ടനവും മികവ് പുലർത്തുന്നു.
ഭക്തിയുടെ ടെമ്പ്ലേറ്റിൽ മുന്നോട്ട് പോകുന്ന മാളികപ്പുറം വ്യക്തമായ രാഷ്ട്രീയ വായനകൾക്കും ഇടം നൽകുന്നുണ്ട്. എന്നിരുന്നാലും, തങ്ങൾ പറയാൻ ആഗ്രഹിക്കുന്ന ആശയം രസച്ചരട് മുറിയാതെ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിക്കുന്നു എന്നിടത്ത് മാളികപ്പുറം പൂർണ്ണമായും വിജയിക്കുന്നു. കുട്ടികളും കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞ ചിത്രം 2022ലെ അവസാന സൂപ്പർ ഹിറ്റ് ആകും എന്ന് നിസ്സംശയം ഉറപ്പിക്കാം.
Discussion about this post