പത്തനംതിട്ട: ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെക്കുറിച്ച് ആന്റോ ആന്റണി എംപിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു. സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് ആന്റോ ആന്റണി അഭിപ്രായം പങ്കുവെച്ചത്.
കണ്ടിറങ്ങുമ്പോൾ ഉള്ളിലെവിടെയോ ഒരുതരി കണ്ണുനീരും സംതൃപ്തിയും ബാക്കിയുണ്ടാകുമെന്നും ശബരിമലയാത്രക്കൊപ്പം പ്രേക്ഷകൻ തീർഥയാത്ര ചെയ്യുകയാണെന്നും ആന്റോ ആന്റണി കുറിച്ചു.
ശബരിമല ഉൾപ്പെടുന്ന നാടിന്റെ ജനപ്രതിനിധിയാണ് എന്നു പറയുമ്പോൾ കിട്ടുന്ന ഭക്തിപുരസ്സരമുള്ള സ്വീകരണം എന്നും അനുഭവിച്ചറിയാനായിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെത്തുമ്പോൾ. അയ്യപ്പൻ അവർക്കെല്ലാം വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ശക്തിസ്രോതസ്സാണ്. ആ ദിവ്യതേജസ്സിനെ വർണിക്കുന്ന അതിമനോഹരമായ ഒരു ചലച്ചിത്രം റിലീസ് ദിവസം തന്നെ കണ്ടതിന്റെ അനുഭൂതിയിലാണ് ഇത് കുറിക്കുന്നതെന്ന് പറഞ്ഞാണ് തുടങ്ങുന്നത്.
പ്രിയസുഹൃത്ത് ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേർന്ന് നിർമിച്ച് വിഷ്ണുശശിശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’എന്ന സിനിമയെ ഒറ്റവാചകത്തിൽ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാം. അത്രത്തോളം ഉജ്ജ്വലമായാണ് അത് പ്രേക്ഷകരിലേക്ക് ഭക്തിയുടെയും അതിലെ നിഷ്‌ക്കളങ്കതയുടെയും മനോഹരമായ മുഹൂർത്തങ്ങൾ പകർന്ന് ഒടുവിൽ കോരിത്തരിപ്പിക്കുന്ന ക്ലൈമാക്‌സോടെ പര്യവസാനിക്കുന്നത്.
കല്യാണി എന്ന എട്ടുവയസ്സുകാരിയും അവളുടെ കൂട്ടുകാരനായ പീയൂഷും നടത്തുന്ന ശബരിമലയാത്രക്കൊപ്പം പ്രേക്ഷകൻ തീർഥയാത്ര ചെയ്യുകയാണ്. ശബരിമലകാണുകയാണ്,അനുഭവിക്കുകയാണ്,അവിടത്തെ ചൈതന്യം നുകരുകയാണ്…’തത്വമസി’ അഥവാ ‘അത് നീയാകുന്നു’എന്നാണ് ശബരിമലയിൽ കൊത്തിവെച്ചിരിക്കുന്ന തത്വം. ഈ സിനിമ നമ്മോടു പറയുന്നതും അതുതന്നെ. പീയൂഷും കല്യാണിയും നമ്മൾ തന്നെയാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ച ദേവനന്ദ, ശ്രീപദ് എന്നീ കുട്ടികളിൽ ഈശ്വരസ്പർശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അത്രത്തോളം അദ്ഭുതപ്പെടുത്തുന്നതാണ് അവരുടെ പ്രകടനം.
ഇവരിലൂടെയാണ് കഥ മുന്നോട്ടുപോകുന്നതെങ്കിലും ശബരിമലയും അയ്യപ്പനുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ കണ്ടിരിക്കുമ്പോൾ മനസ്സിൽ പലപ്പോഴും ‘സ്വാമിയേ…ശരണമയ്യപ്പ…’എന്ന മന്ത്രം നിറയും. ഉണ്ണിമുകുന്ദൻ ഒരിക്കൽക്കൂടി ജനമനസ്സുകൾ കീഴടക്കുന്നുണ്ട്,സ്വന്തം പ്രകടനത്തിലൂടെ. സിനിമ കണ്ട് മാത്രം അറിയേണ്ട മാസ്മരികതയാണ് ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റേത്. സൈജുകുറുപ്പ്,രമേഷ് പിഷാരടി തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെല്ലാം പ്രശംസയർഹിക്കുന്നു.
സംവിധായകൻ വിഷ്ണു,തിരക്കഥാകൃത്ത് അഭിലാഷ് പിള്ള,ഛായാഗ്രാഹകൻ വിഷ്ണുനാരായണൻ,എഡിറ്റർ ഷമീർമുഹമ്മദ്,സംഗീതസംവിധായകൻ രഞ്ജിൻ രാജ് തുടങ്ങി എല്ലാ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. മലയാളിക്ക് മറ്റുനാടുകളിൽ കൂടുതൽ അഭിമാനം നൽകുന്ന ഒരു ചലച്ചിത്രകാവ്യമാണ് നിങ്ങൾ ഒരുക്കിയത്. കേരളത്തിന് പുറത്തുചെല്ലുമ്പോൾ ഇനിമുതൽ ശബരിമലയുടെ നാട്ടിൽ നിന്ന് വരുന്നു എന്ന് പറയുന്നതിനൊപ്പം,’നിങ്ങൾ മാളികപ്പുറം സിനിമ കാണൂ’ എന്നുകൂടി ഞാൻ പറയും. അത്രത്തോളം മികച്ചതാണ് ഈ സൃഷ്ടിയെന്നും ആന്റോ ആന്റണി കുറിക്കുന്നു.
കളങ്കമില്ലാത്ത ഭക്തിയും പ്രാർഥനയും മനുഷ്യനെ എത്രമേൽ വിമലീകരിക്കുന്നു എന്നറിയാൻ നിങ്ങൾ തീർച്ചയായും ഈ സിനിമ കാണണം. കണ്ടിറങ്ങുമ്പോൾ ഉള്ളിലെവിടെയോ ഒരുതരി കണ്ണുനീരും സംതൃപ്തിയും ബാക്കിയുണ്ടാകും,തീർച്ച…. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Discussion about this post