ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞി കത്തിച്ച് പുതുവർഷത്തെ വരവേൽക്കുന്ന ചടങ്ങിനെത്തിയ നിരവധി പേർക്ക് തിക്കിലും തിരക്കിലും ദേഹാസ്വാസ്ഥ്യം. പോലീസുകാർ ഉൾപ്പെടെയുളളവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒട്ടേറെ പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വൻ ജനക്കൂട്ടമായിരുന്നു ഇക്കുറി ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ മുതൽ ഇവിടേക്ക് കൊച്ചിയിൽ നിന്നും അയൽജില്ലകളിൽ നിന്നുപോലും ആളുകൾ എത്തിത്തുടങ്ങിയിരുന്നു. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും ബോട്ട് മാർഗവും ബസിലുമൊക്കെ ആളുകൾ കൂട്ടമായി ഫോർട്ട് കൊച്ചിയിലേക്ക് എത്തുകയായിരുന്നു. ബോട്ട് ജെട്ടിയിൽ ഉച്ച മുതൽ ഫോർട്ട് കൊച്ചിയിലേക്കുളള ബോട്ട് കയറാൻ ആളുകൾ ക്യൂ നിൽക്കുകയായിരുന്നു. കൂടുതലും യുവാക്കളും വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പലതായി ഇവിടെയെത്തിയ ഇവർ രാത്രിയോടെ കൊച്ചിൻ കാർണിവലിന്റെ സമാപന വേദിയിലെത്തിയതോടെയാണ് തിക്കും തിരക്കും നിയന്ത്രണാതീതമായത്.
കഴിഞ്ഞ രണ്ട് വർഷമായി കൊറോണ മൂലം ഫോർട്ട് കൊച്ചിയിലെ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇക്കുറി ആളുകൾ കൂടുതലായി ഇവിടേക്ക് എത്തി. എന്നാൽ അധികൃതർ ഇത്രയും ആളുകളെ നിയന്ത്രിക്കാനുളള മതിയായ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല. രാത്രിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിക്ക് ശേഷം ജനക്കൂട്ടം ഒന്നിച്ച് മടങ്ങാൻ ശ്രമിച്ചതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. ഇതോടെയാണ് പലർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ എണ്ണത്തിൽ പരിമിതമായിരുന്ന പോലീസുകാരും നന്നേ പാടുപെട്ടു. ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ മതിയായ സൗകര്യം ഏർപ്പെടുത്താഞ്ഞതും തിരിച്ചടിയായി. ഒരു ഡോക്ടർ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. മൂന്ന് ആംബുലൻസുകൾ മാത്രമാണ് അധികൃതർ ഏർപ്പെടുത്തിയിരുന്നതെന്നും പരാതിയുണ്ട്.
Discussion about this post