തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശൻ ഇന്നലൊണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11.30ഓടെയാണ് ഇവരുടെ വീടിനുള്ളിൽ നിന്ന് തീ ഉയരുന്നതായി അയൽവാസികളുടെ ശ്രദ്ധയിൽ പെടുന്നത്.
അയൽവാസികൾ എത്തി വീട് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിടപ്പുമുറിയിലാണ് മൂന്ന് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മുറിയുടെ തൊട്ടടുത്ത മുറിയിൽ തന്നെ സുലജ കുമാരിയുടെ പ്രായമായ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അപകടവിവരം ഇവരും അറിഞ്ഞിരുന്നില്ല. രമേശനും സുലജകുമാരിക്കും ഒരു മകൻ കൂടിയുണ്ട്. ഈ മകൻ ഇന്നലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് രമേശൻ ദുബായിൽ നിന്നും എത്തിയത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ താമസിക്കുന്ന വീട് തന്നെ ജപ്തി നടപടികളിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തുവെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. നിലവിലെ സാഹചര്യത്തിൽ അട്ടിമറി ശ്രമവും പോലീസ് സംശയിക്കുന്നില്ല. ഫോറൻസിക് ഉദ്യോഗസ്ഥരടക്കം ഇന്ന് വീട്ടിലെത്തി പരിശോധന നടത്തും.
Discussion about this post