തിരുവനന്തപുരം: വീട്ടമ്മയ്‌ക്കെതിരെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച കേസിൽ മുൻ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്. പൂവാർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പൂവാറിലെ മദ്രസയിലെ അദ്ധ്യാപകൻ ആയിരുന്നു ഇയാൾ. ഇവിടെ പഠിക്കുന്ന രണ്ടാം ക്ലാസുകാരിയുടെ മാതാവിനെതിരെയാണ് ഷാഫി വ്യാജ ശബ്ദരേഖയുണ്ടാക്കി പ്രചരിപ്പിച്ചത്. ഒരിക്കൽ അസുഖത്തെ തുടർന്ന് കുട്ടി ക്ലാസിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇയാൾ വീട്ടമ്മയുടെ നമ്പറിൽ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ നിരന്തരം വീട്ടമ്മയെ ഫോണിൽ സന്ദേശം അയച്ച് ശല്യപ്പെടുത്താൻ ആരംഭിച്ചു. ശല്യം സഹിക്കവയ്യാതായപ്പോൾ ഇവർ ജമാഅത്തിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ജമാഅത്ത് മദ്രസയിൽ നിന്നും ഷാഫിയെ പിരിച്ചുവിട്ടു. ഇതിന്റെ പ്രതികാരമെന്നോണമായിരുന്നു വ്യാജ ശബ്ദരേഖയുണ്ടാക്കി പ്രചരിപ്പിച്ചത്. തന്റെ സുഹൃത്തായ സ്ത്രീയെകൊണ്ട് വീട്ടമ്മയുടെ പേരിൽ ആൾമാറാട്ടം നടത്തി വിളിപ്പിച്ച ഷാഫി ജമാഅത്തിനെതിരെ സംസാരിപ്പിക്കുകയും ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കാൾ ലിസ്റ്റിൽ സുഹൃത്തിന്റെ പേരിനും നമ്പറിനും പകരം വീട്ടമ്മയുടെ പേരും നമ്പറും എഡിറ്റ് ചെയ്ത് ചേർത്തു. പിന്നീട് ഇതിന്റെയെല്ലാം സ്‌ക്രീൻ ഷോട്ടുകളും മറ്റും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ജമാഅത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതേ തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തിയ പോലീസ് ശബ്ദസന്ദേശം വ്യാജമാണെന്നും പിന്നിൽ ഷാഫിയാണെന്നും കണ്ടെത്തി. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സുഹൃത്തായ സ്ത്രീയുൾപ്പെടെയുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post