പാലക്കാട്: ബ്രൂവറിയിൽ നിന്നും മദ്യം കടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രിജു കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.
കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന ബ്രൂവറിയിൽ നിന്നും അനധികൃതമായി ആറ് കെയ്‌സ് ബിയറാണ് ഇയാൾ കടത്തിയത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. സ്ഥാപനത്തിൽ എക്‌സൈസ് സൂപ്പർവൈസിംഗ് ചുമതല നിർവഹിച്ചിരുന്നത് പ്രിജുവായിരുന്നു. ഇത് മുതലെടുത്തായിരുന്നു മദ്യക്കടത്ത്.
മദ്യക്കടത്തിൽ സംശയമുണർന്നതോടെ അധികൃതർ പ്രിജുവിനെതിരെ ജോയിന്റ് എക്‌സൈസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിഞ്ഞു. ഇത് വകുപ്പിന് ആകെ നാണക്കേട് ഉണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രിജുവിനെ സസ്‌പെൻഡ് ചെയ്തത്.
കരാർ ജീവനക്കാരനായ പ്രകാശനാണ് പ്രിജുവിന് മദ്യം അധികൃതർ അറിയാതെ നൽകിയത്. പ്രിജുവിന് മദ്യം കൊണ്ടുവന്ന് നൽകുന്നതിന്റെയും അത് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
അനുവദിച്ചതിൽ കൂടുതൽ മദ്യം നിർമ്മിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും, ക്രമക്കേടുകൾ തടയുന്നതിനുമാണ് ബ്രൂവറികളിൽ സൂപ്പർവൈസിംഗ് ചുമതല എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ഇവിടെ നിന്നും അനുമതിയില്ലാതെ മദ്യം കൊണ്ടുപോകുന്നതിനും ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. എന്നാൽ വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് കഞ്ചിക്കോട് ബ്രൂവറിയിൽ ഉണ്ടായിരിക്കുന്നത്.
Discussion about this post