കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിനമായ ഇന്ന് 11 ഇനങ്ങളിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗം നാടോടി നൃത്തവുമായി 9 മണിയോടെ തന്നെ പ്രധാന വേദി അതിരാണി പടം ഉണരും.പരിചമുട്ട്, ചെണ്ട മേളം, കേരള നടനം തുടങ്ങിയവ ഇന്ന് വേദിയിലെത്തും.
വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം. സ്വർണകപ്പിനായുള്ള വാശിയേറിയ പോരാട്ടത്തിൽ കണ്ണൂരിന്റെ കുതിപ്പിനെ പിടിച്ചു കെട്ടി കോഴിക്കോട് മുന്നിലെത്തി. 808 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്തും, 802 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ നാലു ദിവസമായി ഉണ്ടായിരുന്ന കണ്ണൂരിന്റെ മേൽക്കൈ ആണ് കോഴിക്കോട് നാടകം, തിരുവാതിര, സംഘനൃത്തം എന്നിവയുടെ മത്സരഫലങ്ങളിലൂടെ സ്വന്തമാക്കിയത്. സ്വർണ്ണകപ്പിൽ ഏതു ജില്ല മുത്തമിടും എന്നതിന് ഇന്ന് വൈകുന്നേരത്തോടെ മാത്രമേ ഉത്തരമാവൂ.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കുള്ള സ്വർണകപ്പ് മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. സമാപന വേദിയിൽ ഗായിക കെ എസ് ചിത്ര മുഖ്യാതിത്ഥിയാകും.
Discussion about this post