മുംബൈ: വിമാനത്തിനുള്ളിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കർശന നടപടികളുമായി എയർ ഇന്ത്യ. സംഭവത്തിൽ നാല് ജീവനക്കാർക്കും ഒരു പൈലറ്റിനും കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇവരുടെ ഡ്യൂട്ടി പുനക്രമീകരിക്കാനും എയർ ഇന്ത്യ തീരുമാനിച്ചു.
സംഭവത്തിൽ ജീവനക്കാർ കുറച്ചുകൂടി ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമായിരുന്നുവെന്ന് എയർ ഇന്ത്യ സി ഇ ഒ കാംബെൽ വിൽസൺ വ്യക്തമാക്കി. സംഭവത്തിന് ശേഷം ഇരയാക്കപ്പെട്ട സ്ത്രീയുമായി പ്രതി അനുരഞ്ജനത്തിന് ശ്രമിച്ചു. അപ്പോഴും ജീവനക്കാർ സംഭവം മാനേജ്മെന്റിനെ അറിയിച്ചില്ലെന്ന് കാംബെൽ പറഞ്ഞു. തുടർന്നാണ് ആ സ്ത്രീ പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
സംഭവം ദൗർഭാഗ്യകരമായിപ്പോയെന്ന് കാംബെൽ പ്രസ്താവനയിൽ അറിയിച്ചു. വിമാനങ്ങൾക്കുള്ളിൽ മദ്യം വിതരണം ചെയ്യുന്നതിൽ പുനപരിശോധന ഉണ്ടാകും. ഇതിന് പുതിയ മാനദണ്ഡങ്ങൾ ഉടൻ നടപ്പാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
Discussion about this post