കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. ഇടത് അനുകൂല ചിന്താഗതിക്കാർ ഇഷ്ടം പോലെ ഉണ്ടായിട്ടും സംഘപരിവാർ അനുകൂലിയെ തന്നെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത് ഏൽപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നുവോ എന്ന് മുസ്ലീം ലീഗ് എംഎൽഎ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതെവിടെയോ മനപ്പൂർവ്വമായി തന്നെ ചെയ്ത കാര്യമാണ്. സംഘാടകരുടെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ച സംഭവിച്ചു. ദൃശ്യാവിഷ്‌കാരം ഒരുക്കാൻ ആളുകളെ ഏൽപ്പിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കേണ്ടത് ആവശ്യമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം സ്വാഗതഗാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം പരിശോധിക്കപ്പെടണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. കലോത്സവത്തിന്റെ ജനകീയ പങ്കാളിത്തത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പരിശോധിക്കും. സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ ആളുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവും ചില മോണോ ആക്ടുകളുമാണ് ഇപ്പോൾ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വാഗത ഗാനത്തിൽ മുസ്ലിമിനെ അവഹേളിച്ചു എന്ന വ്യാജ പ്രചാരണമാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. സ്വാഗത ഗാനം ചിട്ടപ്പെടുത്തിയ അദ്ധ്യാപകൻറെ രാഷ്ട്രീയം നോക്കിയായിരുന്നു ഇത്തരത്തിൽ ഒരു വിവാദത്തിന് ഒരു കൂട്ടർ ശ്രമിച്ചത്. എന്നാൽ സംഭവത്തിൽ വാസ്തവമില്ലെന്ന മനസ്സിലായതിനെ തുടർന്ന് ആരും ആ വിവാദം ഏറ്റു പിടിച്ചില്ല. തൊട്ടുപിന്നാലെ കുട്ടികളുടെ കലാ പ്രകടനത്തിനെതിരെ ആരോപണവുമായി സമസ്ത നേതാവടക്കം രംഗത്തെത്തി.
പൊതുചടങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച് ഇറക്കിവിട്ട സമസ്ത നേതാവിനെ വിമർശിച്ച് കലോത്സവ വേദിയിൽ ഒരു പെൺകുട്ടി മോണോആക്ട് അവതരിപ്പിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ ഈ കലാപ്രകടനത്തെ മുസ്ലീം പണ്ഡിതരെ അപമാനിക്കാൻ മനപ്പൂർവ്വമായി ചെയ്തതെന്നാണ് സമസ്ത നേതാവ് നാസസർ ഫൈസി കൂടത്തായി ആരോപിച്ചത്. കലാപ്രകടങ്ങൾ നടത്തിയ കുട്ടികളെ
നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണെന്നും കാലിന്റെ ചുവപ്പ് മാറാത്ത കുട്ടികൾ ആണെന്നും ആക്ഷേപിച്ചിരുന്നു. ചാട് രാമകുഞ്ചിരാമ എന്ന മട്ടിൽ കുട്ടികളെ പരിശീലിപ്പിച്ച് റിമോൾട്ട് ചങ്ങലയിൽ അവരെ കളിപ്പാവയും കളിക്കുരങ്ങുമായി കളിപ്പിക്കുകയാണ് എന്നുവരെ സമസ്ത നേതാവിന്റെ പരിഹാസം നീണ്ടിരുന്നു.
ഈ പ്രചരണങ്ങൾ നിലനിൽക്കുമ്പോഴാണ് മന്ത്രിയും ഈ വ്യാജ പ്രചരണങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post