തിരുവനന്തപുരം: പട്ടിണി കിടക്കുന്നവർ കാര്യവട്ടത്ത് നടക്കുന്ന് ഇന്ത്യ-ശ്രീലങ്ക ഏകദിനം കാണേണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ. സർക്കാരിന് ലഭിക്കേണ്ട പണം ലഭിക്കണം. വിനോദ നികുതി കുറയ്ക്കില്ലെന്നും അബ്ദുറഹ്‌മാൻ പറഞ്ഞു. ഏകദിനത്തിന്റെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ ഇതുവരെ ടിക്കറ്റ് എടുത്ത് കളി കാണാത്തവരാണ് ഇപ്പോൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നികുതിപ്പണം കായിക മേഖലയിൽ തന്നെ സർക്കാർ പ്രയോജനപ്പെടുത്തും. ഈ പണം കൊണ്ട് മുട്ടത്തറയിൽ പുതിയ ഫ്‌ളാറ്റ് നിർമ്മിക്കാനാണ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ മത്സരത്തിൽ നികുതിയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 15 നാണ് കാര്യവട്ടത്ത് ഇന്ത്യ- ശ്രീലങ്ക ഏകദിനം.
കഴിഞ്ഞ വർഷം ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടന്നപ്പോൾ ടിക്കറ്റിന് 5 ശതമാനം വിനോദനികുതി ആയിരുന്നു സർക്കാർ ഈടാക്കിയിരുന്നത്. എന്നാൽ ഇക്കുറി 12 ശതമാനമാക്കിയാണ് സർക്കാർ വർദ്ധിപ്പിച്ചത്. ഇതോടെ ആയിരം രൂപ വിലയുള്ള ടിക്കറ്റിന് 120 രൂപ നികുതിയായി നൽകേണ്ടിവരും. രണ്ടായിരം രൂപയുടെ ടിക്കറ്റിന് 260 രൂപയാണ് അധികമായി നൽകേണ്ടിവരിക.
Discussion about this post