ആലപ്പുഴ: ആഭ്യന്തര സെക്രട്ടറി ഡോ. വി വേണുവിനുണ്ടായ വാഹനാപകടത്തിൽ ദുരൂഹത. അപകടം ആസൂത്രിതമാണെന്നും, പിന്നിൽ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചനയുണ്ടെന്നുമാണ് ഉയരുന്ന സംശയം. ഇന്ന് രാവിലെയാണ് അദ്ദേഹവും കുടുംബവും സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടത്.
അടുത്ത മാസം 15 ഓട് കൂടി പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഹർത്താലിലുണ്ടായ നഷ്ടം നികത്താമെന്ന് ആഭ്യന്തര സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ അപകടമാണ് സംശയമുയർത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ പരിശോധനയുടെ പേരിൽ നടത്തിയ ഹർത്താലിൽ 5.20 കോടി രൂപയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഇടപെട്ട കോടതി നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും പ്രവർത്തകരിൽ നിന്നും ഈടാക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ സർക്കാർ വീഴ്ചവരുത്തി. വിഷയം വീണ്ടും പരിഗണിച്ച കോടതി സർക്കാരിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് ആഭ്യന്തര സെക്രട്ടറി ഫെബ്രുവരി 15 നുള്ളിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് സത്യവാങ്മൂലം നൽകിയത്.
ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. ഇതിനിടെയുണ്ടായ അപ്രതീക്ഷിത വാഹനാപകടമാണ് പോപ്പുലർ ഫ്രണ്ടിനെ സംശയ നിഴലിൽ നിർത്തുന്നത്.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ കായംകുളത്ത് വച്ചാണ് വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിൽ അമിതവേഗതിയിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഭാര്യയും തദ്ദേശസ്വയംഭരണ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വേണുവിന്റെ മൂക്കിനും വയറിനുമാണ് പരിക്കേറ്റിട്ടുള്ളത്. അദ്ദേഹത്തിന് ആന്തരിക രക്തസ്രാവവും ഉണ്ട്. പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
Discussion about this post