ചണ്ഡീഗഡ് : രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര ദർശനത്തെ രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലി ദൾ നേതാവ് ഹർസിമ്രാത് കൗർ ബാദൽ. പഞ്ചാബികളെയും സിഖുകാരെയും വഞ്ചിച്ചവരുടെ പിന്മാുറക്കാരനാണ് രാഹുൽ ഗാന്ധി. അയാളെ സ്വീകരിച്ചിരുത്താൻ നാണമില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.
രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിൽ പഞ്ചാബ് കോൺഗ്രസ് അനാവശ്യമായി താത്പര്യം കാണിക്കുകയാണ്. ഇത് കാണുമ്പോൾ തന്നെ നാണക്കേട് തോന്നുന്നു. സിഖുകാരെയും അവരുടെ ആരാധനാലയങ്ങളെയും തകർക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസുകാർ. ഇന്നേവരെ ആ കുടുംബം അതിന് ക്ഷമ ചോദിച്ചിട്ടില്ല. അങ്ങനെയുള്ളവരുടെ പിന്മുറക്കാരെയാണോ നിങ്ങൾ സ്വീകരിച്ചിരുത്തുന്നത് എന്നാണ് ബാദൽ ചോദിച്ചത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നാണ് പഞ്ചാബിലേക്ക് പ്രവേശിച്ചത്. ഇതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി സുവർണ്ണക്ഷേത്രം സന്ദർശിച്ചത്. ഓറഞ്ച് നിറത്തിലുളള ടർബൻ ധരിച്ചായിരുന്നു രാഹുലിന്റെ സന്ദർശനം. ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയില്‍ വിശ്രമിക്കുന്ന രാഹുല്‍ നാളെ സംസ്ഥാനത്തെ ആദ്യ പൊതു റാലിയില്‍ പങ്കെടുക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ജനങ്ങൾ പാർട്ടിയെ കൈവിട്ടെങ്കിലും, കർഷകർക്ക് പിന്തുണയറിയിച്ചും മറ്റും തിരിച്ചുവരാനുളള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇത് എത്രകണ്ട് ഫലപ്രദമാകുമെന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് തന്നെ ആശങ്കയുണ്ട്.
Discussion about this post