ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഹിന്ദു-സിഖ് മത വിശ്വാസികളുടെ വീടുകൾക്ക് നേരെ കല്ലേറ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൂഞ്ചിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായത്.
അതിർത്തിയോട് ചേർന്ന് കിടക്കുന്ന മഗ്നർ, ബയ്ഞ്ച് എന്നീ ഗ്രാമങ്ങളിലെ വീടുകൾക്ക് നേരെയാണ് അജ്ഞാത സംഘം കല്ലെറിഞ്ഞത്. ഭീകരരോ മതതീവ്രവാദികളോ ആകാം ഇതിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബയ്ഞ്ചിൽ വീടുകൾക്ക് നേരെ രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. വീടിലെ ഗെയ്റ്റിലും വാതിലിലും കൊട്ടി അക്രമികൾ ഭയപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിൽ ഭൂരിഭാഗം വീടുകളിലെയും ജനലുകൾ തകർന്നിട്ടുണ്ട്. ചില വീടുകൾക്ക് കേടുപാടുകളും ഉണ്ടായിട്ടുണ്ട്.
ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയമുണ്ടാക്കി നിർബന്ധിത പലായനത്തിന് പ്രേരിപ്പിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഹിന്ദു, സിഖ് കുടുംബങ്ങൾ കൂടുതലും വസിക്കുന്ന ഗ്രാമമാണ് മഗ്നർ. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടുത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നതായും നാട്ടുകാർ വ്യക്തമാക്കി.
രജൗരിയിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ജമ്മു കശ്മീർ. ഇതിനിടെയാണ് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കാനുള്ള ഇത്തരം നീക്കങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരു ഗ്രാമങ്ങളിലും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സമാന സംഭവം ആവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനാണ് പ്രദേശവാസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post