ലണ്ടൻ: കാർഗോ വിമാനത്തിൽ യുറേനിയം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ഭീകരാക്രമണങ്ങൾക്കായി പാകിസ്താൻ എത്തിച്ചതാണെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു കാർഗോയിൽ യുറേനിയം കണ്ടെത്തിയത്.
ന്യൂക്ലിയാർ ആയുധങ്ങൾ ഉണ്ടാക്കുന്നതിനായാണ് സാധാരണയായി യുറേനിയം ഉപയോഗിക്കാറുള്ളത്. ഇതാണ് സംഭവം ഗൗരവമുള്ളതാക്കുന്നത്. യുറേനിയം കാർഗോയിൽ രാജ്യത്തേക്ക് എത്തിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ യുറേനിയം രാജ്യത്തേക്ക് എത്തിച്ചതിന് പിന്നിലെ ഉദ്ദേശ്യമാണ് ഭീകരവിരുദ്ധ സേന പ്രധാനമായും അന്വേഷണ വിധേയമാക്കുന്നത്.
കാർഗോയിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് യുറേനിയം ജീവനക്കാർ കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാകിസ്താനിൽ നിന്നാണ് സ്‌ഫോടകവസ്തു എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. യുറേനിയം പോലുള്ള രാസവസ്തുക്കൾ കാർഗോയിൽ കൊണ്ടു പോകുന്നതിന് പ്രോട്ടോകോൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ യുറേനിയം അലക്ഷ്യമായി കാർഗോയിൽ അയച്ചതോടെ ഗുരുതര പ്രോട്ടോകോൾ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post