തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ മയോണൈസ് നിർമ്മിക്കുന്നതിൽ നിയന്ത്രണം. ഇനി മുതൽ ഹോട്ടലുകളിൽ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കില്ല. അധിക നേരം വച്ചിരുന്നാൽ മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഹോട്ടൽ, റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി യോഗം ചേർന്നിരുന്നു. ഇതിലാണ് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പകരം വെജിറ്റബിൾ മയോണൈസോ പാസ്ച്ചറൈസ് ചെയ്ത മുട്ട കൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാം. ഇതിന് പുറമേ പാഴ്‌സൽ നൽകുമ്പോൾ സ്റ്റിക്കർ പതിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ധാരണയായിട്ടുണ്ട്.
ഭക്ഷണം പാഴ്‌സൽ നൽകുമ്പോൾ സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിക്കൊണ്ടുള്ള സ്റ്റിക്കർ പതിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കരുത്. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസൻസോ നിർബന്ധമായും എടുക്കണം. ഹൈജീൻ റേറ്റിംഗിൽ പങ്കെടുക്കണം. ശുചിത്വം ഉറപ്പാക്കണം. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്‌സന് സർട്ടിഫിക്കറ്റ് വേണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലനവും നേടണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post