കൊച്ചി: കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം എന്നിവയുണ്ടാക്കാനായി വിതരണം ചെയ്ത് വന്നിരുന്ന ഇറച്ചിയാണ് പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന അഴുകിയ നിലയിലാണ് ഇറച്ചി കണ്ടെത്തിയത്. കളമശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്. എച്ച്എംടിക്ക് സമീപം കൈപ്പടമുകളിലെ വീട്ടിൽ ഫ്രീസറുകളിലാക്കിയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ പുറത്ത് തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസറുകൾ സൂക്ഷിച്ചിരുന്നു. ഫ്രീസർ തുറന്നപ്പോൾ തന്നെ കടുത്ത ദുർഗന്ധം വമിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇവിടെ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകി രൂക്ഷമായ ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. 500 കിലോയിലേറെ പഴകിയ മാംസമാണ് കണ്ടെടുത്തത്. ഇതിന് പുറമെ 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ഇത് ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോയി.
പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇയാൾക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇയാൾക്ക് ലൈസൻസ് ഇല്ലെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി. ഇന്ന് രാവിലെയും ഇയാൾ കൊച്ചിയിലെ ഹോട്ടലുകളിലേക്ക് അഴുകിയ ഇറച്ചി നൽകിയതായി ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ഏതാനും ഹോട്ടലുകൾ ഇവിടെ നിന്ന് നൽകിയ മാംസം നിഷേധിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ കോഴി ഫാമുകളിൽ ചത്ത കോഴികളെ ശേഖരിച്ച് മാംസം തയ്യാറാക്കി ട്രെയിൻ വഴി എത്തിച്ച് സൂക്ഷിച്ചിരുന്ന കേന്ദ്രമാണ് ഇതെന്നും റിപ്പോർട്ടുണ്ട്. വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ നിന്നും കടകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നത്. ആറ് മാസമായി ഇവിടെ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Discussion about this post