തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി. മയൊണൈസിന്റെ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ സംസ്ഥാനത്തെ ഹോട്ടലുകളിലും കടകളിലും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.
എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയൊണൈസ് ശരീരത്തിന് ഹാനികരണമാണെന്നും, അപകടമുണ്ടാക്കുമെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഹോട്ടൽ റെസ്‌റ്റോറന്റ് കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായിരുന്നു.
അതേസമയം വെജിറ്റബിൾ ഓയിൽ ഉപയോഗിച്ച് തയ്യാറാക്കുന്ന മയൊണൈസ് കടകളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ഉപയോഗിച്ചതിന്റെ പേരിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. സാൻഡ്‌വിച്ചുകളിലും ഷവർമ്മയിലുമാണ് മയൊണൈസ് കൂടുതലായി ഉപയോഗിക്കാറുള്ളത്. പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കില്ഡ സാൽമൊണല്ല ബാക്ടീരിയ പെരുകാനും, അതുവഴി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യും.
അതേപോലെ സംസ്ഥാനത്ത് പാഴ്‌സൽ നൽകുന്ന എല്ലാ ഹോട്ടലുകളും ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം തുടങ്ങിയ കാര്യങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം.
Discussion about this post