ഛണ്ഡീഗഡ്: കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരിയുടെ മരണത്തിൽ ആരോപണവുമായി മകൻ വിക്രംജിത് ചൗധരി. അനാസ്ഥയെ തുടർന്നാണ് തന്റെ പിതാവ് മരണപ്പെട്ടതെന്ന് വിക്രംജിത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ സന്തോഖ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് വിക്രംജിത് പറഞ്ഞു. തളർന്ന് വീണ് കുറേ നേരത്തിന് ശേഷമാണ് പിതാവിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മെഡിക്കൽ ആംബുലൻസിലെ ഡോക്ടർമാർക്ക് അടിയന്തിര വൈദ്യസഹായം നൽകുന്നതിൽ വീഴ്ചപറ്റി. ചികിത്സ നൽകാതെ ഡോക്ടർമാർ പരിഭ്രാന്തരായി മാറി നിന്നുവെന്നും വിക്രംജിത് വ്യക്തമാക്കി.
പിതാവിന് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അടുത്തിടെ അദ്ദേഹം തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതല്ലാതെ മറ്റൊരു കുഴപ്പവും ഇല്ല. മൂന്ന് മാസത്തിലൊരിക്കൽ അദ്ദേഹം വൈദ്യപരിശോധനയ്ക്ക് വിധേയനാകാറുണ്ടെന്നും വിക്രംജിത് പറഞ്ഞു.
വിക്രംജിത്തിന്റെ ആരോപണം ബിജെപിയും ശരിവച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് സന്തോഖ് മരിച്ചതെന്ന് ബിജെപി നേതാവ് മനോരഞ്ജൻ കാലിയ പറഞ്ഞു. അടിയന്തിര സാഹചര്യം നേരിടാൻ ഡോക്ടർമാർ തയ്യാറായിരുന്നില്ല. ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് ഒരു എംപി മരിച്ചു എന്നത് നാണക്കേട് ആണ്. ഇതിന് ഉത്തരം പറയേണ്ടത് ആംആദ്മി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post