തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ഇതിഹാസ താരം വിരാട് കോഹ്ലിയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ഇരുവരുടെയും ഗംഭീര പ്രകടനങ്ങളുടെ കരുത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടി.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്സ്മാൻ എന്ന തന്റെ പദവിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കാര്യവട്ടത്തെ കോഹ്ലിയുടെ ക്ലാസിക്കൽ ഇന്നിംഗ്സ്. ബൗളർമാർക്ക് യാതൊരു പഴുതും നൽകാതെ നടത്തിയ ആക്രമണത്തിൽ കോഹ്ലി ശ്രീലങ്കൻ ഫീൽഡർമാരെ ശരിക്കും കഷ്ടപ്പെടുത്തി. കോഹ്ലിയുടെ അളന്നു കുറിച്ച ഒരു ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ശ്രീലങ്കൻ ഫീൽഡർമാർ പരിക്കേറ്റ് കളം വിട്ടു.
110 പന്തിൽ 166 റൺസ് നേടി കോഹ്ലി പുറത്താകാതെ നിന്നു. കോഹ്ലിയുടെ ഇന്നിംഗ്സിൽ 13 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടിരുന്നു. തന്റെ പിൻഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിക്ക് സാക്ഷ്യം വഹിച്ച ശേഷമായിരുന്നു കോഹ്ലി വെടിക്കെട്ടിന് തിരി കൊളുത്തിയത്.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗില്ലും സെഞ്ച്വറി നേടിയിരുന്നു. 97 പന്തിൽ 14 ഫോറുകളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 116 റൺസ് നേടിയാണ് ഗിൽ മടങ്ങിയത്. ശ്രീലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഗിൽ കാര്യവട്ടത്ത് കാഴ്ചവെച്ചത് കരിയറിലെ മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണ്.
ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ രോഹിത് ശർമ്മ 42 റൺസും ശ്രേയസ് അയ്യർ 32 പന്തിൽ 38 റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി 10 ഓവറിൽ 81 റൺസ് വിട്ടുകൊടുത്ത കസുൻ രജിതയും 87 റൺസ് വിട്ടുകൊടുത്ത ലഹിരു കുമാരയും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ചാമിക കരുണരത്നെയ്ക്കാണ് ഒരു വിക്കറ്റ്. ശ്രീലങ്കൻ ബൗളർമാരെ ഒന്നൊഴിയാതെ പ്രഹരിച്ചാണ് ഇന്ത്യ റൺ മല പടുത്തുയർത്തിയത്.
മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്.
Discussion about this post