കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ച് തള്ളിയ സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനും സ്‌പെഷ്യൽ കമ്മീഷണർക്കും നിർദ്ദേശം നൽകി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം ബെഞ്ച് വിഷയം പരിഗണിക്കും. മകരവിളക്ക് ദിവസമാണ് തിക്കിനും തിരക്കിനുമിടയിൽ ദേവസ്വം സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിയ വാച്ചർ തീർത്ഥാടകരെ കായികമായി പിടിച്ചു തള്ളുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചത്. ശ്രീകോവിലിന് മുന്നിൽ നിന്നാണ് ഗാർഡ് തീർത്ഥാടകരെ പിടിച്ചു തള്ളി വിട്ടത്.
ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്കടക്കം നിർദ്ദേശം നൽകിയത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിഷയം പരിഗണിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ദേവസ്വം ഹൈക്കോടതിയിൽ വിശദീകരിക്കും.
ശബരിമലയിൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് പോലീസിനും ദേവസ്വം ബോർഡിനും കോടതി കർശനമായ നിർദ്ദേശങ്ങളും നൽകിയിരുന്നു. ആരേയും ശ്രീകോവിലിന് മുന്നിൽ നിന്ന് തള്ളി നീക്കരുതെന്ന് കൃത്യമായ നിർദ്ദേശമായി തന്നെ കോടതി പറഞ്ഞിരുന്നതാണ്. അതിനിടയാണ് മകരവിളക്ക് ദിവസം ദീപാരാധനയ്ക്ക് ശേഷം തൊഴാനെത്തിയ ഭക്തരെ ദേവസ്വം ഗാർഡ് മോശമായ രീതിയിൽ തള്ളി മാറ്റിയത്. ദേവസ്വം ഗാർഡിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
Discussion about this post