ഇസ്ലമാബാദ്: സമാധാനചർച്ചകൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളിലൂടെ പാകിസ്താൻ ഒരുപാട് പാഠങ്ങൾ പഠിച്ചു. യുദ്ധങ്ങൾ പാക് ജനതയ്ക്ക് കൂടുതൽ ദുരിതങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് സമ്മാനിച്ചത്. അത് കൊണ്ട് തന്നെ ഇന്ത്യയും പാകിസ്താനും തമ്മിൽ കശ്മീർ പ്രശനം പരിഹരിക്കണമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
കശ്മീർ പോലുള്ള നമ്മുടെ കത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഗൗരവവും ആത്മാർത്ഥവുമായ ചർച്ചകൾ നടത്താം എന്നതാണ് ഇന്ത്യൻ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ സന്ദേശമെന്ന് ഷെഹബാസ് ഷെരീഫ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്. അവർ പരസ്പരം സഹകരണത്തോടെ ജീവിക്കണം. സമാധാനപരമായി ജീവിക്കുക, പുരോഗതി നേടുക. അല്ലെങ്കിൽ പരസ്പരം കലഹിക്കുക, സമയവും വിഭവങ്ങളും പാഴാക്കുക എന്നതാണ്. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങളുണ്ടായി, അത് കൂടുതൽ ദുരിതം മാത്രമാണ് സമ്മാനിച്ചത്. ജനങ്ങൾക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയും. ഞങ്ങൾ ഇതിലൂടെ പാഠം പഠിച്ചു, ഞങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പാക് പ്രധാനമന്ത്രി ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിയോട് പറഞ്ഞത്.
”ഞങ്ങൾ ദാരിദ്ര്യം ലഘൂകരിക്കാനും അഭിവൃദ്ധി കൈവരിക്കാനും, ജനങ്ങൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും തൊഴിലവസരങ്ങളും നൽകാനും ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിഭവങ്ങൾ ബോംബുകൾക്കും വെടിക്കോപ്പുകൾക്കും വേണ്ടി പാഴാക്കരുത്, അതാണ് ഞാൻ നൽകുന്ന സന്ദേശം. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകാൻ ആഗ്രഹിക്കുന്നു. നമ്മൾ ആണവശക്തികളാണ്, പല്ലുകളിൽ വരെ ആയുധം ധരിച്ചവരാണ്, ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ബാക്കിയുണ്ടാവുക? അങ്ങനെ സംഭവിക്കാതിരിക്കട്ടെ!!” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post