പാലക്കാട്: സിബിഐ അന്വേഷണത്തിനെതിരെ വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ അമ്മ. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ കോടതിയെ സമീപിച്ചത്.
മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യം അന്വേഷിക്കണമെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. ഇതിന് പുറമേ വിചാരണയ്ക്കിടെ രണ്ട് പ്രതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും, പെൺകുട്ടികളുടെ മരണത്തിൽ അശ്ലീല ചിത്ര മാഫിയയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ശരിയായ രീതിയിൽ നടക്കുന്നില്ലെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. സിബിഐ അന്വേഷണത്തിൽ കോടതിയുടെ മേൽനോട്ടം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും തിരസ്‌കരിക്കപ്പെട്ടുവെന്നും ഇവർ ആരോപണം ഉയർത്തുന്നുണ്ട്. അന്വേഷണത്തിന്റെ തൽ സ്ഥിതി അറിയിക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകണമെന്നും പെൺകുട്ടികളുടെ അമ്മ ഹർജിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് കേസിൽ സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ആദ്യം നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയെന്ന പോലീസിന്റെ നിഗമനം ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോർട്ട്. എന്നാൽ ഇതിന് പിന്നാലെ സിബിഐയ്‌ക്കെതിരെ പെൺകുട്ടികളുടെ അമ്മ രംഗത്ത് വരികയായിരുന്നു. ഇതേ തുടർന്ന് കേസിൽ വീണ്ടും അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
Discussion about this post