എറണാകുളം: കോളേജിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അപർണ ബാലമുരളി. താൻ സ്തബ്ധയായിപ്പോയെന്ന് അപർണ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു
അപർണയ്ക്ക് വിദ്യാർത്ഥിയിൽ നിന്നും മോശം അനുഭവം ഉണ്ടായത്.
ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു അപർണ ബാലമുരളിയുടെ പ്രതികരണം. ‘ലോ കോളേജിലെ മികച്ച അനുഭവം- ഞാൻ സ്തബ്ധയായിപ്പോയി’ എന്നായിരുന്നു അപർണ ബാലമുരളി കുറിച്ചത്. ഇതിന് പിന്നാലെ നടിയെ പിന്തുണച്ചും ആശ്വസിപ്പിച്ചും ആരാധകർ രംഗത്ത് എത്തി.
അപർണ ബാലമുരളി നായികയാകുന്ന തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്ക് വേണ്ടിയാണ് താരം ലോ കോളേജിൽ എത്തിയത്. പരിപാടിയ്ക്കിടെ ഇടത് സംഘടനയിലെ പ്രവർത്തകനായ വിദ്യാർത്ഥി താരത്തിന് പൂവ് നൽകാനായി വേദിയിൽ എത്തി. ഇത് നൽകിയ ശേഷം താരത്തിന്റെ കയ്യിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന നടി കുതറി മാറുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്താടോ ഇത് ലോ കോളേജ് അല്ലെ എന്നും നടി ചോദിച്ചു.
തുടർന്ന് കസേരയിൽ തിരികെയിരുന്ന നടിയോട് പരിപാടിയുടെ സംഘാടകരിൽ ഒരാൾ മാപ്പ് പറഞ്ഞു. ഇതിന് പിന്നാലെ വിദ്യാർത്ഥി വീണ്ടും വേദിയിലേക്ക് കയറിവന്ന് മാപ്പ് ചോദിക്കുകയായിരുന്നു. താൻ വേറൊന്നും ഉദ്ദേശിച്ച് ചെയ്തതെന്നും കടുത്ത ആരാധകൻ ആണെന്നുമായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. അപർണയ്ക്ക് ഹസ്തദാനം നൽകാനും ഇയാൾ ശ്രമിച്ചു. എന്നാൽ അപർണ ഇതിന് വിസമ്മതിച്ചു. ഏറെ നിർബന്ധിച്ചും കൈ കൊടുക്കാഞ്ഞതോടെ വിദ്യാർത്ഥി വിനീത് ശ്രീനിവാസനും ഹസ്തദാനം നൽകാൻ ശ്രമിച്ചു. എന്നാൽ വിനീത് ഇതിന് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പുറത്തു തട്ടി വിദ്യാർത്ഥിയോട് കുഴപ്പമില്ലെന്ന് പറഞ്ഞു. ഇതോടെ വിദ്യാർത്ഥി തിരികെ പോകുകയായിരുന്നു.
Discussion about this post