കോട്ടയം: എടത്വയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ നേതാവിനെതിരെ നടപടിയുമായി ഡിവൈഎഫ്‌ഐ. പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെതിരെയാണ് നടപടി സ്വീകരിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ ജില്ലയിലെ എടത്വയിൽ ഡിവൈഎഫ്‌ഐ നേതാവ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. സിപിഎം കൗൺസിലറായ വി ആർ ജോൺസന്റെ നേതൃത്വത്തിലായിരുന്നു ശരതും സുഹൃത്തുക്കളായ ആറ് പേരും ചേർന്ന് പ്രദേശത്ത് പ്രശ്‌നമുണ്ടാക്കിയത്. ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ആയിരുന്നു സംഭവം.
വഴിയിൽ കാർ നിർത്തിയായിരുന്നു എട്ടംഗ സംഘത്തിന്റെ മദ്യപാനം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സംഘടിച്ചെത്തി ചോദ്യം ചെയ്തു. തുടർന്ന് നാട്ടുകാരും സംഘവും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
ഇതോടെ വിവരം പോലീസിന്റെയടുത്ത് എത്തി. പോലീസ് എത്തി ഇവരെ അറസറ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്വേഷണ വിധേയമായാണ് ശരതിനെ സസ്‌പെൻഡ് ചെയ്തത്.
അതേസമയം ലഹരിയ്‌ക്കെതിരെ പരിപാടികൾ സംഘടിപ്പിക്കുന്ന ഡിവൈഎഫ്‌ഐയ്ക്കും സിപിഎമ്മിനും പാർട്ടിയിലെ നേതാക്കൾ തന്നെ വലിയ തലവേദനയാകുകയാണ്. ലഹരി ഉപയോഗത്തെ തുടർന്ന് ഇതിനോടകം തന്നെ നിരവധി പ്രർത്തകർക്കെതിരെയാണ് മുഖം രക്ഷിക്കലിന്റെ ഭാഗമായി നടപടി സ്വീകരിച്ചത്.
Discussion about this post