തിരുവനന്തപുരം: എൻ ഐ എ റെയ്ഡിന്റെ പശ്ചാത്തലത്തിൽ നിയമവാഴ്ചയെ വെല്ലുവിളിച്ച് ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നാല് മാസങ്ങൾക്ക് ശേഷം നടപടി. ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ ഹൈക്കോടതി വിധിയനുസരിച്ച് സംസ്ഥാന വ്യാപകമായി നേതാക്കളുടെ സ്വത്തുവകകൾ ജപ്തി ചെയ്യുന്നത് തുടരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി.
സംഘടനയുടെ ഇടുക്കി ജില്ലയിലെ നേതാവ് രാമക്കൽമേട് സ്വദേശി കെ ഐ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്ഥാവര സ്വത്തുക്കളും സർക്കാർ ജപ്തി ചെയ്തു. നൗഷാദിന്റെ 01.51.92 ഹെക്ടർ പുരയിടമാണ് സർക്കാർ ജപ്തി ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ വീടും സ്വത്തുക്കളും ജപ്തി ചെയ്തു. കുന്നംകുളത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളായ പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അഥീനയിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്വത്തുവകകളും ജപ്തി ചെയ്തു. കാസർകോട് നാല് നേതാക്കളുടെയും തിരുവനന്തപുരത്ത് അഞ്ച് നേതാക്കളുടെയും വയനാട്ടിൽ 14 നേതാക്കളുടെയും സ്വത്തുക്കൾ ജപ്തി ചെയ്തു.
എറണാകുളത്ത് സംഘടനാ ഭാരവാഹികളായ മുഹമ്മദ് കാസിം, അബ്ദുൾ ലത്തീഫ് എന്നിവരുടെ വസ്തുവകകൾ ജപ്തി ചെയ്യാൻ നോട്ടീസ് പതിപ്പിച്ചു. ആലുവ പെരിയാർ വാലിയിലും ജപ്തി നടപടികൾ തുടരുകയാണ്.
മിന്നൽ ഹർത്താലിലൂടെ സെപ്റ്റംബർ 27നായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ കേരളത്തിൽ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടത്. കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെയുള്ള മുതലുകൾ നശിപ്പിച്ചതിന് അഞ്ച് കോടി 20 ലക്ഷം രൂപ കെട്ടിവെക്കാൻ സെപ്റ്റംബർ 29ന് ഹൈക്കോടതി പോപ്പുലർ ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘടനാ നേതാക്കൾ ഇതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
വിധി നടപ്പിലാക്കുന്നതിൽ ആദ്യം സർക്കാർ വീഴ്ച വരുത്തിയിരുന്നു. ഇതിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. വീഴ്ച കോടതിയിൽ ഏറ്റുപറഞ്ഞ സർക്കാർ ജപ്തി നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ജപ്തി നടപടികൾ ആരംഭിച്ചിരിക്കുന്നത്.
Discussion about this post