ജസീന്ത ആർഡേണിന്റെ പിൻഗാമിയാകാനൊരുങ്ങി ക്രിസ് ഹിപ്കിൻസ്. ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി വ്യക്തമാക്കി. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിർദ്ദേശം അംഗീകരിക്കുന്നതിനുമായി യോഗം ചേരും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസീന്ത മന്ത്രിസഭയിലെ പോലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസീന്ത ആർഡേൺ അപ്രതീക്ഷിതമായി രാജിവച്ചതോടെയാണ് ന്യൂസിലൻഡിന്റെ 41ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് എത്തുന്നത്.
ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്. വിലക്കയറ്റം, ദാരിദ്ര്യം തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന പ്രശ്‌നങ്ങളിലെല്ലാം എത്രയും വേഗം പരിഹാരം കണ്ടെത്താനാണ് പാർട്ടിയുടെ ശ്രമം. ഒക്ടോബർ 14ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ക്രിസിന്റെ നേതൃത്വത്തിൽ നേരിടുമെന്നും ലേബർ പാർട്ടി അംഗം ഡങ്കൻ വെബ്ബ് പറഞ്ഞു. 2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്.
അതേസമയം ജസീന്തയുടെ രാജിയെ ചൊല്ലി രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കൊറോണയെ പ്രതിരോധിക്കാൻ ജസീന്ത സ്വീകരിച്ച കർക്കശ നടപടികളാണ് അവരുടെ ജനപ്രീതി കുറയാൻ കാരണമെന്ന് വിലയിരുത്തലുണ്ടായിരുന്നു. കർശന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കേണ്ടതായിരുന്നുവെന്ന് ക്രിസ് അടക്കമുള്ളവർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Discussion about this post