ബംഗലൂരു: ഇടനിലക്കാരെ അകറ്റി നിർത്തി ഉത്പന്നങ്ങൾ നേരിട്ട് കർഷകരിലേക്ക് എത്തിക്കുന്ന കാർഷിക വിപണന മേളയുടെ ഭാഗമായി നടത്തുന്ന മുളക് മേള കർണാടകയിൽ തുടരുന്നു. ഹുബ്ബാളിയിലാണ് മേള നടക്കുന്നത്. മൂന്ന് ദിവസത്തെ മേള കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാർ ഉദ്ഘാടനം ചെയ്തു.
ഇടനിലക്കാരെ ഒഴിവാക്കി കർഷകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഇത്തരം മേളകൾ ഇനിയും തുടരുമെന്ന് കർണാടക സ്പൈസസ് വികസന ബോർഡ് അറിയിച്ചു. പതിനൊന്നാമത് മുളക് മേളയാണ് ഹുബ്ബാളിയിൽ നടക്കുന്നത്. വലിയ ജനപങ്കാളിത്തമാണ് മേളയിൽ അനുഭവപ്പെടുന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഏറെ പ്രിയങ്കരമണ് കർണാടകയിലെ വറ്റൽ മുളക്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി മുളക് മേള മുടങ്ങിക്കിടക്കുകയായിരുന്നു. അവസാനം മേള നടന്ന 2019-20ൽ 33 ടൺ മുളകിന്റെ വിൽപ്പനയിലൂടെ കർഷകർക്ക് 77 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ വർഷം ഇതിനേക്കാൾ കൂടുതൽ വിൽപ്പനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇടനിലക്കാരുടെ ചൂഷണവും വിപണിയിലെ അസ്ഥിരതയും നിമിത്തം വില തീരെ ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിലും മറ്റും തക്കാളിയും മറ്റ് പച്ചക്കറികളും കർഷകർ കൂട്ടത്തോടെ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് കർണാടകയിൽ ഇത്തരം മേളകളിലൂടെ കർഷകർക്ക് നേരിട്ട് വിപണി ലഭ്യമാക്കുന്നത്.
Discussion about this post