ശ്രീനഗർ : ഇന്ത്യയിലേക്ക് ഭീകര പ്രവർത്തനത്തിനായി ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ അയച്ച മൂന്ന് മരുമക്കളേയും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സൈന്യം കൊന്ന് തള്ളിയെന്ന് ചിനാർ കോർ മുൻ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അനിൽ ഭട്ട്. കൊടും ഭീകരന്മാരുടെ ആയുസ്സ് മുൻപ് വർഷങ്ങളായിരുന്നെങ്കിൽ ഇന്ന് ഒരു വർഷം പോലും തികയ്ക്കുന്നില്ല. ഇന്ത്യൻ ഇന്റലിജൻസ് സംവിധാനത്തിന്റെ കരുത്താണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിസ്ബുൾ ഭീകരർ കൊല്ലപ്പെടുന്നതിനു മുൻപ് അഞ്ചു മുതൽ പത്ത് വർഷം വരെ നേരത്തെ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ശരാശരി 9 മാസങ്ങൾ മാത്രമാണ് പ്രവർത്തിക്കാൻ കഴിയുന്നത്. അതിനിടയിൽ സൈന്യം അവരെ വധിക്കുന്നുണ്ട്. രാജ്യത്തിനെതിരെ ആയുധമെടുക്കുന്ന യുവാക്കൾ ആറുമാസത്തിനുള്ളിൽ തന്നെ വധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
ഭീകര പ്രവർത്തനത്തിന് സൈന്യം ശക്തമായി തടയിട്ടതോടെയാണ് സ്വന്തം മരുമക്കളെ അതിർത്തി കടത്തി ഇന്ത്യയിലേക്ക് അയയ്ക്കാൻ മസൂദ് അസർ നിർബന്ധിതനായത്. കശ്മീരിനെ പഴയ അവസ്ഥയിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച് ആദ്യമെത്തിയ ഭീകരനെ 15 ദിവസം തികയ്ക്കാൻ സൈന്യം അനുവദിച്ചില്ല. മികച്ച സ്നൈപ്പർ കൂടിയായിരുന്നു ഇയാൾ. രണ്ടാമത്തെ മരുമകന് പത്തുദിവസം തികയ്ക്കാൻ കഴിഞ്ഞില്ല. മൂന്നാമത്തെ മരുമകന് ഇന്ത്യയിൽ വെറും മൂന്നു ദിവസം മാത്രമായിരുന്നു ആയുസ്സ്. വിദേശ ഭീകരരെ സൈന്യം കണ്ടെത്തുന്ന സ്ഥലത്ത് സൈന്യം തന്നെ മറവ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018 ഇൽ 271 ഭീകരരെയാണ് ഇന്ത്യൻ സൈന്യം കാലപുരിക്കയച്ചത്. 2019 ൽ 163 ഭീകരരേയും 2020 ൽ 232 ഭീകരരേയും സൈന്യം വധിച്ചു. 2021 ലും 2022 ലും 193 ഭീകരർ വീതം കശ്മീരിൽ വധിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post