കൊച്ചി: സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണവിവാദം തിരി കൊളുത്തിയ മുൻ മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാറിന്റെ മറ്റൊരു വീഡിയോ ചർച്ചയാകുന്നു. അരുൺ കുമാറിന്റെ മസാലദോശ സിദ്ധാന്തമാണ് വൈറലാവുന്നത്. പ്യുവർ വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിലും ജാതീയത ഉണ്ടെന്നാണ് അരുൺ കുമാറിന്റെ ഭാഷ്യം.
മസാലദോശ കഴിക്കാൻ പ്യൂവർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോൾ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് അരുൺ കുമാർ പറയുന്നത്. ഭരണഘടന മുഖ്യവിഷയമാക്കി അരുൺ ബിആർസി ശാസ്താംകോട്ടയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ വീഡിയോയുടെ ചെറിയ ഭാഗമാണ് പ്രചരിക്കുന്നത്.
”നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂർ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയൽ സൈറ്റിൽ മാത്രമല്ല, നല്ല പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളിൽ നിലനില്‍ക്കുന്ന ഫ്യൂഡൽ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോൽപ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂര്‍ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നായിരുന്നു ”അരുണിൻ്റെ വാക്കുകൾ.
ഈ മാസം ആദ്യം കോഴിക്കോട് വച്ച് നടന്ന സ്‌കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിനെതിരെ ആയിരുന്നു അരുൺ കുമാർ രംഗത്തെത്തിയിരുന്നത്. വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പഴയിടം മോഹനനൻ നമ്പൂതിരിയുടെ ചിത്രം അടക്കം നൽകികൊണ്ടായിരുന്നു വിദ്വേഷ പരാമർശം. കലോത്സവ ഭക്ഷണപ്പുരയെ വർഗീയവൽക്കരിച്ച മുൻ മാദ്ധ്യമപ്രവർത്തകനെതിരെ നിരവധി പേർ രംഗത്തെത്തികയും, ചിലർ നോൺ ഭക്ഷണം വേണമെന്ന് വാശിപിടിക്കുകയും ചെയ്തു. ഇതോടെ അടുത്ത വർഷം മുതൽ കലോത്സവങ്ങൾക്ക് നോൺവെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു.
പഴയിടത്തിന് നേരെ ചില പ്രൊഫൈലുകളിൽ നിന്ന് വ്യക്തിഹത്യ കടുത്തതോടെ അദ്ദേഹം ഇനി കലോത്സവവേദിയിലെ പാചകപ്പുരയിലേക്കില്ലെന്ന് തീർത്ത് പറഞ്ഞിരുന്നു.
Discussion about this post