മുംബൈ: യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിയെ തുടർന്ന് മലേഷ്യയിൽ ഭക്ഷവസ്തുക്കൾക്ക് വൻ വിലക്കയറ്റം. മുട്ടയ്ക്കാണ് മലേഷ്യയിൽ കനത്ത ക്ഷാമം നേരിടുന്നത്. യുദ്ധത്തെ തുടർന്ന് ചെറുകിട കർഷകർ ഉത്പാദനം നിർത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ, ഇന്ത്യയിൽ നിന്നുമുള്ള മുട്ടയ്ക്ക് മലേഷ്യയിലും മറ്റ് ലോകരാജ്യങ്ങളിലും ആവശ്യക്കാർ ഏറുകയാണ്.
ഈ മാസം 50 മില്ല്യൺ മുട്ടകളാണ് ഇന്ത്യയിൽ നിന്നും കയറ്റി അയക്കപ്പെടുന്നത്. ഇത് കയറ്റുമതി രംഗത്തെ റെക്കോർഡാണ്. ഗൾഫ് രാജ്യങ്ങളായ ഒമാനിലും ഖത്തറിലും ഇന്ത്യൻ മുട്ടയ്ക്ക് വൻ ഡിമാൻഡാണ്. മലേഷ്യയിൽ മുട്ടയ്ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, സിംഗപ്പൂർ ഇന്ത്യയിൽ നിന്നും വലിയ തോതിൽ മുട്ട ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ്.
തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിലേക്ക് മുട്ട കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ നിന്നും 5 മില്ല്യൺ മുട്ടകളാണ് മലേഷ്യയിലേക്ക് കയറ്റി അയച്ചത്. ജനുവരിയിൽ കയറ്റുമതി പത്ത് മില്ല്യണായി ഉയർന്നു. ഫെബ്രുവരിയിൽ അത് 15 മില്ല്യണായി ഉയരുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും പക്ഷിപ്പനി പടർന്നു പിടിച്ചതും ഇന്ത്യൻ മുട്ട വിപണിയുടെ വളർച്ചക്ക് പരോക്ഷ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കയറ്റുമതി വർദ്ധിച്ചതോടെ ഇന്ത്യൻ മുട്ടകളുടെ വിലയും ഉയർന്നിട്ടുണ്ട്.
അതേസമയം, കേരളത്തിൽ വരും മാസങ്ങളിൽ മുട്ടയുടെ ഉപഭോഗം കുറയാൻ സാദ്ധ്യതയുണ്ട്. ചൂട് കൂടുന്നതോടെ മുട്ടകൾ പെട്ടെന്ന് ചീഞ്ഞ് പോകാൻ സാദ്ധ്യതയുള്ളതിനാലാണ് ഇത്.
Discussion about this post