തിരുവനന്തപുരം; ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ തടയുമെന്ന് യുവമോർച്ച. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് യുവമോർച്ച നിലപാട് വ്യക്തമാക്കിയത്.
പൂജപ്പുരയിൽ ഉൾപ്പെടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഡിവൈഎഫ്‌ഐ നീക്കം നടത്തിയിരുന്നു. ചാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ആയിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം. എസ്എഫ്‌ഐയും പല ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയെ മനപ്പൂർവ്വം അവഹേളിക്കാൻ കരുതിക്കൂട്ടി തയ്യാറാക്കിയതെന്ന് ആക്ഷേപം ഉയർന്ന ഡോക്യുമെന്ററിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടയിലാണ് കേരളത്തിൽ ഡോക്യുമെന്ററി പരസ്യമായി പ്രദർശിപ്പിക്കാനുളള എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നീക്കം. സമൂഹമാദ്ധ്യമങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും വഴിയാണ് പ്രദർശനത്തിന് കാണികളെ കൂട്ടുന്നത്.
പ്രദർശനം തടയുമെന്ന് യുവമോർച്ചയും വ്യക്തമാക്കിയതോടെ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നീക്കം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. രാജ്യദ്രോഹികൾക്ക് പാലക്കാടിന്റെ മണ്ണിൽ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തേയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഒരു കാരണവശാലും പാലക്കാട് ജില്ലയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും യുവമോർച്ച ജില്ലാ ഘടകം വ്യക്തമാക്കി. പാലക്കാട് എവിടെ പ്രദർശിപ്പിക്കാൻ ശ്രമിച്ചാലും തടയുമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മതസ്പർദ്ധ വളർത്താനുളള നീക്കമാണെന്നും പ്രദർശനം തടയണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പുറത്തുവന്ന ഡോക്യുമെന്ററിയുടെ ഉദ്ദേശ്യ ശുദ്ധിയിൽ നയതന്ത്ര വിദഗ്ധർ പോലും സംശയം പ്രകടിപ്പിക്കുകയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുളള ബന്ധം മോശമാക്കാനുളള ആസൂത്രിത നീക്കമാണിതെന്നും ആക്ഷേപം ഉണ്ട്. പ്രതിഷേധങ്ങൾ ശക്തമായതോടെ ഡോക്യുമെന്ററി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കേന്ദ്രസർക്കാർ വിലക്കിയിരുന്നു.
Discussion about this post