കൊച്ചി: കൊച്ചി തോപ്പുംപടി സ്വദേശി രാധാമണിയമ്മ ലോകശ്രദ്ധയാർജ്ജിക്കുന്നു. 72 കാരിയായ രാധാമണിയമ്മ ഡ്രൈവിംഗ് സീറ്റിലിരുന്നാണ് ലോകത്തിന്റെ കൈയ്യടി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകൾ സ്വന്തമാക്കിയാണ് രാധാമണിയമ്മ കൊച്ചിക്കാരുടെ സ്വന്തം ഡ്രൈവറമ്മയാകുന്നത്.
11 വിഭാഗങ്ങളിലും പെട്ട ഡ്രൈവിംഗ് ലൈസൻസുകളുള്ള ഇന്ത്യയിലെ ഏകവനിത എന്ന നേട്ടമാണ് ജെ. രാധാമണി എന്ന ഡ്രൈവറമ്മയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
രാധാമണിയമ്മയുടെ ഈ അപൂർവ്വ നേട്ടം അമേരിക്കൻ മാദ്ധ്യമമായ ഹിസ്റ്ററി ടിവി 18 ൽ സംപ്രേഷണം ചെയ്യും. ചാനലിലെ പരിപാടിയായ ഓമൈജി! യേ മേരാ ഇന്ത്യയുടെ ഒമ്പതാം സീസണിൽ ജനുവരി 26 രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് രാധാമണിയമ്മയുടെ ജീവിതകഥ കാണാനാവുക.
എക്സ്‌കവേറ്ററുകൾ, ബുൾഡോസറുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ തുടങ്ങീ ഭീമൻ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നതിനുള്ള ലൈസൻസാണ് രാധാമണിയമ്മ സ്വന്തമാക്കിയിരിക്കുന്നത് . ഭർത്താവ് ടിടി ലാലിന്റെ പിന്തുണയോടെ 1978 ലാണ് രാധാമണിയമ്മ ഈ നേട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ഭർത്താവ് തുടങ്ങിയ ഡ്രൈവിംഗ് സ്‌കൂളാണ് രാധാമണിയുടെ ജീവിതം മാറ്റി മറിച്ചത്. അവിടെ നിന്നാണ് ഡ്രൈവറമ്മ വാഹനങ്ങൾ ഓടിക്കാൻ പഠിച്ചത്. ആദ്യം ബസ്സും ലോറിയും ഓടിക്കുന്നതാണ് രാധാമണി പഠിച്ചത്. അതിൽ വിദഗ്ധയായതോടെയാണ് മറ്റ് വാഹനങ്ങൾ പഠിക്കാൻ ആരംഭിച്ചത്.
Discussion about this post