തിരുവനന്തപുരം: എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്റർ പദവി രാജി വച്ചതിന് പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. കോൺഗ്രസ് പാർട്ടിയുടെ സംസ്‌കാരം മാറി. പാർട്ടി വിടുന്നില്ലെന്നും എന്നാൽ പദവികൾ ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരെയുള്ള ഈ പ്രചാരണങ്ങളെല്ലാം ഒരിക്കൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ വീണവസാനിക്കുമെന്ന് എനിക്കുറപ്പുണ്ടെന്ന് അനിൽ ആന്റണി കൂട്ടിച്ചേർത്തു. രാജി വ്യക്തിപരമായ തീരുമാനമാണെന്നും അതിന് പലകാരണങ്ങളുണ്ടെന്നും അനിൽ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ മന:സാക്ഷി അനുവദിക്കുന്നില്ല. നിലവിൽ മറ്റ് പാർട്ടികളിലേക്കില്ല. ഭാവിയിലെ കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അനിൽ പറഞ്ഞു. കോൺഗ്രസ് അധ:പതിച്ചെന്നും അന്നത്തെ അവസ്ഥ ദൗർഭാഗ്യകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിലയിൽ പോയാൽ കോൺഗ്രസിന് ഭാവി ഉണ്ടാകില്ലെന്നും അനിൽ കുറ്റപ്പെടുത്തി. രാജ്യതാത്പര്യത്തെ മറികടന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് മാത്രമേ പറഞ്ഞുള്ളൂ. അതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ വേദനാജനകമായി തോന്നി. അത് ശരിയായ പ്രവണതയല്ലെന്നും പദവി ഒഴിയുകയാണ് ഉചിതമെന്നും തോന്നിയതിനാലാണ് രാജി വച്ചതെന്നും അനിൽ വ്യക്തമാക്കി.
അനിൽ ആന്റണിയുടെ ട്വീറ്റ്
കെപിസിസിയിലും എഐസിസിയിലും വഹിക്കുന്ന എല്ലാ പദവികളും ഞാൻ രാജിവയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ ഒരു ട്വീറ്റിൽ അസഹിഷ്ണുക്കളായി അത് പിൻവലിക്കാൻ നിർബന്ധിക്കുന്നു. ഞാൻ ആ ആവശ്യം നിരസിച്ചു. സ്‌നേഹം പ്രചരിപ്പിക്കാനായി നടത്തുന്നൊരു യാത്രയെ പിന്തുണയ്ക്കുന്നവർ ഫേസ്ബുക്ക് വാളിൽ വന്ന് ചീത്ത വിളിക്കുന്നു. അതിന്റെ പേരാണ് കപടത. എന്തായാലും ജീവിതം മുന്നോട്ടുതന്നെ നീങ്ങുന്നു’
രാജികത്തിന്റെ പൂർണരൂപം
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി സോഷ്യൽ മീഡിയ- ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് സെൽ നാഷണൽ കോ-ഓർഡിനേറ്റർ തുടങ്ങി കോൺഗ്രസിലെ എല്ലാ പദവികളും ഞാൻ രാജിവക്കുന്നു. ഇന്നലത്തെ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇതായിരിക്കും അനുയോജ്യം എന്ന് കരുതുന്നു.
ദയവായി ഇത് എന്റെ രാജിക്കത്തായി കണക്കാക്കുക
എല്ലാവരോടും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഞാൻ ഇവിടെയുണ്ടായിരുന്ന ചുരുങ്ങിയ കാലയളവിൽ, വിവിധ സമയങ്ങളിൽ പൂർണമനസോടെ എന്നെ പിന്തുണയ്ക്കുകയും വഴികാട്ടുകയും ചെയ്ത കേരളത്തിലെ പാർട്ടി നേതൃത്വത്തിനും ഡോ. ശശി തരൂരടക്കമുള്ള മറ്റ് പാർട്ടി പ്രവർത്തകർക്കും നന്ദി .
പാർട്ടിക്ക് വളരെ ഫലപ്രദമായി പല തരത്തിൽ സംഭാവന ചെയ്യാൻ എനിക്ക് സാധിച്ചു എങ്കിൽ അതിനു പിന്നിൽ അതിന് എന്നെ പ്രാപ്തനാക്കുന്ന എന്റേതായ സവിശേഷമായ ശക്തിയുണ്ടെന്നത് സത്യമാണ്. എന്നാൽ പല തരത്തിൽ എനിക്ക് പാർട്ടിക്ക് വേണ്ടി വളരെ ഫലപ്രദമായി സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുണ്ട്.എന്നിരുന്നാലും, മുഖസ്തുതിക്കാർക്കും പാദവേസവകർക്കുമൊപ്പം പ്രവർത്തിക്കാനാണ് നിങ്ങൾക്കും സഹപ്രവർത്തകർക്കും നേതൃത്വത്തിന് ചുറ്റുമുള്ള ചെറിയ ഉപജാപകവൃന്ദത്തിനും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു. നിങ്ങൾ ഇത് മാത്രമാണ് യോഗ്യതയായി കണക്കാക്കുന്നത് എനിക്ക് മനസിലായി. ഇത് മാത്രമായി യോഗ്യതയുടെ ഏക മാനദണ്ഡം. ഖേദകരമെന്നു പറയട്ടെ, എനിക്ക് യോജിക്കാവുന്ന ഒരു പൊതു ഇടമില്ല.
ഈ തെറ്റായ പ്രവണയൊന്നും ബാധിക്കാതെ, ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായവയുടെ ഭാഗമാവാതെ എന്റെ മറ്റ് പ്രൊഫഷണൽ പ്രൊഫഷണൽ കർത്തവ്യങ്ങളിൽ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് .
രാജ്യത്തിനെതിരെയുള്ള ഈ പ്രചാരണങ്ങളെല്ലാം ഒരിക്കൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ വീണവസാനിക്കുമെന്ന് തന്നെയാണ് ഉറച്ച വിശാസം.
എല്ലാ നന്മകളും നേരുന്നു,
നന്ദി.
ആശംസകളോടെ
അനിൽ കെ ആന്റണി
അതേസമയം രാജിവച്ചതിന് പിന്നാലെ അനിൽ ആന്റണിക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രാഹുൽ മാങ്കൂട്ടവും അടക്കമുള്ളവർ രൂക്ഷമായ ഭാഷയിലാണ് അനിലിനെ വിമർശിക്കുന്നത്. അനിലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെല്ലാം അസഭ്യം നിറയുകയാണ്.
Discussion about this post