പട്‌ന; ബിഹാറിലെ കോളേജിൽ സരസ്വതി പൂജയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. മധേപുരയിൽ സർക്കാർ നിയന്ത്രണത്തിലുളള ബിപി മണ്ഡൽ എൻജിനീയറിങ് കോളേജിലാണ് സംഭവം. വസന്ത പഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി പൂജ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ കോളേജ് അധികൃതർ ഇത് വിലക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് വസന്ത പഞ്ചമി ആഘോഷം. എന്നാൽ ആഘോഷം വിലക്കി പ്രിൻസിപ്പാൾ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അധികൃതരുടെ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കോളേജിൽ ഉപരോധം സംഘടിപ്പിച്ചു. ഉത്തരവ് ലംഘിച്ച് ആഘോഷം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ അരവിന്ദ് കുമാർ അമർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പാളും ഒരു അദ്ധ്യാപകനും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചതായും വിദ്യാർത്ഥികൾ ആരോപിച്ചു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കോളേജിൽ നിന്ന് പുറത്താക്കുമെന്നും പ്രിൻസിപ്പാൾ ഭീഷണി മുഴക്കി.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് നേരിടാനുളള കോളേജ് അധികൃതരുടെ ശ്രമവും സ്ഥിതി വഷളാക്കി. വിദ്യാർത്ഥികളെ ഉളളിലിട്ട് കോളേജിന്റെ ഗേറ്റ് പോലീസ് പൂട്ടിയതോടെ പ്രതിഷേധം സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു. ക്യാമ്പസിനുള്ളിൽ പൂജാ പന്തൽ ഇട്ട് സരസ്വതി വിഗ്രഹം സ്ഥാപിച്ച് ആഘോഷം നടത്താൻ അനുവദിക്കണമെന്ന് ആയിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ കോളേജ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.
Discussion about this post