ന്യൂഡൽഹി: 74ാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം. കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കർത്തവ്യപഥിലും പരിസര പ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ കർശന വാഹന നിയന്ത്രണവും ഉണ്ടാകും.
ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താബ് അൽസിസിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥി.
” ജൻ ഭഗിദാരി” എന്നതാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തീം. സാധാരണ ജനങ്ങളുടെ പങ്കാളിത്തം എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. കർത്തവ്യപഥിൻറേയും പുതിയ പാർലമെൻറ് മന്ദിരത്തിൻറേയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും. 65,000ത്തോളം ആളുകൾ ഇന്ന് നടക്കുന്ന ആഘോഷങ്ങളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. 17 സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും വിവിധ മന്ത്രാലയങ്ങളിൽ നിന്നുമുള്ള 23 ടാബ്ലോകൾ പരേഡിൽ ഉണ്ടാകും.
പതിനെട്ട് ഹെലികോപ്റ്ററുകൾ, ഇരുപത്തിമൂന്ന് യുദ്ധവിമാനങ്ങൾ, എട്ട് ട്രാൻസ്‌പോർട്ടർ വിമാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി എയർഷോയും അവതരിപ്പിക്കുന്നുണ്ട്. സായുധ സേന, സെൻട്രൽ പാരാ മിലിട്ടറി ഫോഴ്സ്, ഡൽഹി പോലീസ്, എൻസിസി, എൻഎസ്എസ്, പൈപ്പ്സ് ആൻഡ് ഡ്രംസ് ബാൻഡ്സ് എന്നിവിടങ്ങളിൽ നിന്നായി പതിനാറ് സംഘങ്ങളാണ് മാർച്ചിംഗ് പരേഡിലുള്ളത്. രാജ്പഥിനെ കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്തതിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന ആഘോഷമാണ് ഇക്കുറി ഡൽഹിയിൽ നടക്കുന്നത്. ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും.
ഇക്കുറി ഇതാദ്യമായി ബിഎസ്എഫിന്റെ വനിതാ ഉദ്യോഗസ്ഥർ ”കാമൽ കണ്ടെജെന്റിന്റെ” ഭാഗമാകും. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന 25 പണ്ടർ തോക്കുകൾക്ക് പകരം 105 എംഎം ഇന്ത്യൻ ഫീൽഡ് ഗൺ പരേഡിൽ ഉപയോഗിക്കും. കോർപ്‌സ് ഓഫ് സിഗ്‌നൽസിൽ നിന്നുള്ള ‘ഡെയർഡെവിൾസ്’ മോട്ടോർസൈക്കിൾ റൈഡർമാരുടെ ഒരു ടീമിനെ ഒരു വനിതാ ഓഫീസർ നയിക്കുമെന്നതും ഇത്തവണത്തെ പരേഡിന്റെ പ്രത്യേകതയാണ്.
വന്ദേഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത–നൃത്ത വിരുന്നും പരേഡിന്റെ ഭാഗമാകും. ഇതു രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന നർത്തകരെ ദേശീയതലത്തിൽ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. മൂന്നു സേനകളുടെയും വിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈപാസ്റ്റാണ് മറ്റൊരു പ്രധാന ആകർഷണം. ഇത്തവണ ഒൻപതു റഫാൽ യുദ്ധവിമാനങ്ങൾ ഫ്ലൈപാസ്റ്റിന്റെ ഭാഗമാകും.
Discussion about this post