മലപ്പുറം: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ വിജയത്തിന്റെ നിറം കെടുത്താൻ അഭിനേതാക്കളെ അവഹേളിച്ച് വീഡിയോ ഇട്ട യൂട്യൂബർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലെ സായ് കൃഷ്ണയ്‌ക്കെതിരെയാണ് പ്രതിഷേധം. വീഡിയോയിലെ അപകീർത്തികരമായ പരാമർശങ്ങളോടുളള എതിർപ്പ് അറിയിക്കാൻ ഫോണിൽ വിളിച്ച ഉണ്ണി മുകുന്ദനെ ഇയാൾ പ്രകോപിപ്പിക്കുന്നതിന്റെ ഓഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിഷേധവും ശക്തമായത്.
തന്റെ വീട്ടുകാരെയും ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയെയും മോശമാക്കിയുളള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. എന്നാൽ ഇനിയും വീഡിയോകൾ ഇടുമെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദനെ ഇയാൾ പ്രകോപിപ്പിക്കുകയാണ്. ഇയാളുടെ അഭിപ്രായത്തോടും വിമർശന രീതിയോടും വിയോജിച്ച് മറ്റ് യൂട്യൂബർമാരും രംഗത്തെത്തി.
അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീയാണോ കയറി വരുന്നത്? നീയാണോ അയ്യപ്പൻ എന്ന് യൂട്യൂബർ ചോദിക്കുന്നു. ആ പടത്തിൽ ഞാനാണ് അഭിനയിച്ചതെന്ന ഉണ്ണിയുടെ മറുപടിക്ക് നീ ആ പടത്തിൽ അയ്യപ്പനാണോ പോലീസാണോ? പിന്നെ അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീ എന്തിനാണ് കയറി വരുന്നതെന്നാണ് വീണ്ടും ചോദിക്കുന്നത്.
നിന്നെപ്പോലുളള ഫേക്ക് ഫേസസിനെ എക്‌സ്‌പോസ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്. നീ കൂടിപ്പോയാൽ വീഡിയോ ഇട്ട് കരയുകയേ ഉളളൂവെന്ന ഉണ്ണിയുടെ മറുപടിക്കാണ് മാളികപ്പുറം എന്താ ഇത്ര വലിയ മറ്റേ സാധനമാണോ വീഡിയോ ഉണ്ടാക്കാൻ പറ്റാതെയിരിക്കാൻ എന്നായിരുന്നു ഇയാളുടെ ചോദ്യം.
ഓൺലൈനിൽ വന്ന് ചിലയ്ക്കാൻ പറ്റുന്നത് പണ്ടായിരുന്നുവെന്ന് ഉണ്ണി പറഞ്ഞപ്പോൾ ഓൺലൈനിൽ അല്ല, നേരിട്ട് വന്നാലും ചിലയ്ക്കാൻ പറ്റും നീ മലപ്പുറത്തേക്ക് വന്നു നോക്ക് എന്നായിരുന്നു യൂട്യൂബറുടെ വെല്ലുവിളി. നാട്ടിൽ കൊണ്ടും കൊടുത്തും എടുത്തും പെടുത്തും നടന്നവനാണ് താനെന്നും മലപ്പുറം അങ്ങാടിയിൽ വന്നിട്ട് കളിക്കെടാ എന്നും യൂട്യൂബർ പറയുന്നു.
സായ്, നിങ്ങൾക്ക് ഇത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷെ പണിയെടുത്താണ് ഞാൻ ജീവിക്കുന്നത്. എന്റെ വീട്ടുകാരെയും അതിൽ അഭിനയിച്ച കൊച്ചിനെയും പറഞ്ഞാൽ ഞാൻ സഹിക്കില്ലെന്ന് ഉണ്ണി മുകുന്ദൻ ഇയാളോട് പറയുന്നുണ്ട്. മാളികപ്പുറം സിനിമയെക്കുറിച്ച് മൂന്ന് വീഡിയോകളാണ് ഇയാൾ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്.
സിനിമയിലൂടെ അയ്യപ്പനെ വിറ്റ് പൈസ ഉണ്ടാക്കുന്നുവെന്നും ഭക്തിയാണ് സിനിമയുടെ പ്രമോഷനെന്നുമാണ് വീഡിയോയിലൂടെ ആരോപിച്ചിരുന്നത്. എന്നാൽ സിനിമയുടെ തുടക്കം മുതൽ ഇത് വ്യക്തമാക്കിയിരുന്നതാണെന്നും ഉണ്ണി മുകുന്ദൻ ഇയാൾക്ക് മറുപടി നൽകുന്നുണ്ട്.
Discussion about this post