കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ കേരളത്തിലെ കോടികളുടെ കളക്ഷനും കടന്ന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബോക്സ് ഓഫീസുകളിൽ വെന്നിക്കൊടി പാറിക്കുമ്പോൾ, താരത്തിനെതിരെ ഒരു പറ്റം മലയാളികളുടെ സോഷ്യൽ മീഡിയ ആക്രമണം. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക്- ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികളുമായി ഒരു സംഘം നിറയുകയാണ്. ഉണ്ണി മുകുന്ദന്റെയും, മാളികപ്പുറം എന്ന സിനിമയിലെ നടീനടന്മാരുടെയും അണിയറ പ്രവർത്തകരുടെയും മാതാപിതാക്കളെയും വീട്ടിൽ ഉള്ള സ്ത്രീകളെയും പരാമർശിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ ഒരു വിഭാഗം അസഭ്യവർഷം തുടരുകയാണ്.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബർ ഉണ്ണി മുകുന്ദനോട് ഫോണിൽ പ്രകോപനപരമായി സംസാരിച്ചിരുന്നു. ചിത്രത്തിൽ അഭിനയിച്ച ബാലതാരങ്ങളെ കുറിച്ച് ഉൾപ്പെടെ അധിക്ഷേപകരമായ പരാമർശം നടത്തിയ യൂട്യൂബർക്കെതിരെ ഉണ്ണി മുകുന്ദൻ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ ഉണ്ണി മുകുന്ദനെതിരെ ഒരു വിഭാഗം അസഭ്യവർഷവുമായി രംഗത്ത് വരികയായിരുന്നു. ഉണ്ണി മുകുന്ദനെതിരായ അസഭ്യവർഷത്തിന്റെ മറവിൽ ശബരിമല ക്ഷേത്രത്തെയും അയ്യപ്പസ്വാമിയെയും പരസ്യമായി അധിക്ഷേപിക്കുന്ന വർഗീയ പോസ്റ്റുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
ഇടത് അനുകൂല സിനിമാ ഗ്രൂപ്പുകളിൽ ഉണ്ണി മുകുന്ദനെതിരെ കടുത്ത വ്യക്തിഹത്യയാണ് നടക്കുന്നത്. യൂട്യൂബറോടുള്ള പ്രതികരണം കടുത്തു പോയതിൽ താരം ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെയും അസഭ്യം കൊണ്ട് നിറയ്ക്കുകയാണ് ഒരു വിഭാഗം. മാളികപ്പുറം സിനിമ റിലീസ് ആയത് മുതൽ സോഷ്യൽ മീഡിയയിൽ ഒളിഞ്ഞും തെളിഞ്ഞും ഉണ്ണി മുകുന്ദനെതിരെ പ്രത്യക്ഷപ്പെട്ടവരാണ് ഇന്ന് ഒരു പൊതുഇടം കിട്ടിയതിന്റെ തണലിൽ സൈബർ ആക്രമണം അഴിച്ചു വിടുന്നത്.
അതേസമയം താരത്തിന് പിന്തുണ അറിയിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. സിനിമയെ പരാജയപ്പെടുത്താൻ ആവത് ശ്രമിച്ച് പരാജയപ്പെട്ടവരാണ് വ്യക്തിഹത്യക്ക് പിന്നിൽ എന്നാണ് താരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. നായ്ക്കൾ കുരച്ചെന്ന് കരുതി നിലാവിന്റെ ശോഭക്ക് മങ്ങലേൽക്കില്ലെന്നും, സോഷ്യൽ മീഡിയയിലെ വെകിളി കൂട്ടത്തെ അവഗണിച്ച് സധൈര്യം മുന്നോട്ട് പോകാനുമാണ് ഇവർ ഉണ്ണി മുകുന്ദനെ ഉപദേശിക്കുന്നത്.
Discussion about this post