തിരുവനന്തപുരം: ആഡംബര വിവാഹങ്ങളുടെ വാർത്തകൾക്കിടയിൽ മകളുടെ വിവാഹ നാളിൽ ജീവകാരുണ്യത്തിന്റെ സന്ദേശം നൽകി ഗ്രാമപഞ്ചായത്തംഗം. ബി ജെ പി പഞ്ചായത്തംഗമായ മൈലക്കര ആർ.വിജയനാണ് മകളുടെ വിവാഹ നാളിൽ ഭൂമിദാനം ചെയ്ത് മാതൃക കാണിച്ചത്. ഇതോടെ സ്വന്തമായി ഭൂമിയും വീടുമെന്ന മൂന്ന് കുടുംബങ്ങളുടെ ആഗ്രഹമാണ് സഫലമായത്.
കള്ളിക്കാട് പഞ്ചായത്തിലെ മഞ്ചാടിമൂട് വാർഡ് അംഗമാണ് വിജയൻ. അദ്ദേഹത്തിന്റെയും വെള്ളറട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ ആർ. ഹേമലതയുടെയും രണ്ടാമത്തെ മകളായ അശ്വിനിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നെയ്യാർഡാം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മൂന്ന് കുടുംബങ്ങൾക്കും ഭൂമി കൈമാറുന്നതിനുള്ള രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായ ശേഷമായിരുന്നു അശ്വിനിയെ ദമ്പതികൾ കതിർ മണ്ഡപത്തിലേക്ക് അയച്ചത്. വരന്റെയും വധുവിന്റെയും സാന്നിദ്ധ്യത്തിലാണ് ഭൂമിയുടെ രേഖകൾ കൈമാറിയത്. ഇതിന് ശേഷമായിരുന്നു താലികെട്ട് നടന്നത്. ആർ.എസ്.എസ്.പ്രചാരകൻ എസ്.സേതുമാധവൻ ഭൂമിയുടെ രേഖകൾ കൈമാറി. വേദിയിൽ വിവാഹ മംഗള നിധിയും വിജയൻ സമർപ്പിച്ചു.
ഏറെ നാൾ മുൻപ് തന്നെ ഭൂമി ദാനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നതായി വിജയൻ പറഞ്ഞു. അതിനിടെ വിജയന്റെയും കുടുംബത്തിന്റെയും നൻമ കണ്ട് ഈ ഭൂമിയിലേക്ക് വഴിക്കായി ഒരു സെന്റ് സ്ഥലം വിട്ടുകൊടുക്കാമെന്ന് അയൽവാസി കൂടി അറിയിച്ചതോടെ ഭൂമി ലഭിച്ച കുടുംബങ്ങൾക്ക് അത് ഇരട്ടിമധുരമായി. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവരുടെ പട്ടികയിൽ ഉളളവരാണ് മൂന്ന് പേരും. എന്നാൽ സ്വന്തമായി ഭൂമിയില്ലാത്തത് ഇവരെ പ്രയാസത്തിലാക്കിയിരുന്നു. സ്വന്തം ഭൂമിയിൽ വീടെന്ന സ്വപ്‌നം സാക്ഷാത്കരത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷത്തിലാണിവർ
Discussion about this post