അഗർത്തല : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ത്രിപുരയിൽ സിപിഎമ്മിന് വൻ തിരിച്ചടി. സിപിഎം എംഎൽഎ മൊബോഷർ അലി ബിജെപി അംഗത്വം സ്വീകരിച്ചു. വടക്കൻ ത്രിപുരയിലെ കൈലാഷഹർ നിയോജക മണ്ഡലത്തിൽ നിന്ന് 2018 ൽ എംഎൽഎയായ നേതാവാണ് അലി. തൃണമൂൽ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുബൽ ബൗമിക്കും ബിജെപിയിൽ ചേർന്നു.
സിപിഎമ്മും കോൺഗ്രസും സഖ്യം ചേർന്ന് ബിജെപിയെ താഴെയിറക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം. തുടർന്ന് 13 സീറ്റുകൾ സഖ്യകക്ഷിക്ക് വിട്ടുനൽകുകയും ചെയ്തു. ഇതോടെ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി ഉയരുകയായിരുന്നു.
സിപിഐ(എം) ടിക്കറ്റിൽ മത്സരിക്കുന്ന 47 സ്ഥാനാർത്ഥികളുടെ പേര് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 13 സീറ്റുകൾ പുതിയ സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുകൊടുത്തിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ സിറ്റിംഗ് സീറ്റുകളാണ് കോൺഗ്രസിന് വിട്ടുകൊടുത്തത്.
അലി ഉൾപ്പെടെ 8 സിറ്റിംഗ് എംഎൽഎമാരെ സിപിഎം ഒഴിവാക്കിയത് പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് എംഎൽഎ രാജിവെച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 16 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഎമ്മിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നത്. അതേസമയം കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. കോൺഗ്രസ് മുതിർന്ന നേതാവ് ബിലാൽ മിയ ആണ് ബിജെപി അംഗത്വം സ്വീകരിക്കുക. 1988 ലും 1998 ലും ബോക്സാനഗറിൽ നിന്ന് അദ്ദേഹം മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ സിപിഎം-കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.
Discussion about this post