തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു. സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കി.
ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണ്ണയിക്കുന്ന പദമാണ്. തന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഗവർണറുടെ പരാമർശം വിവാദമാക്കി വർഗീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഹിന്ദു കോൺക്ലേവിൽ പങ്കെടുത്തവരെ ബഹിഷ്കരിക്കണമെന്ന് ഇടതുപക്ഷ കവി സച്ചിദാനന്ദൻ ആഹ്വാനം ചെയ്തിരുന്നു. സച്ചിദാനന്ദനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ താമസിക്കുന്ന മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക. സംഘടനയുടെ ആർഷദർശന പുരസ്കാരം കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു. ശ്രീകുമാരൻ തമ്പിക്ക് പുറമെ കവിയും സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രശസ്ത കവി മധുസൂദനൻ നായർ, മുതിർന്ന ബിജെപി നേതാവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുത്തു.
സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണെന്ന് ആർഷദർശന പുരസ്കാര ജേതാവ് ശ്രീകുമാരൻ തമ്പി പറഞ്ഞു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതിൽ അപ്പുറം ഒരു സോഷ്യലിസം എന്താണ് ഉളളതെന്ന് അദ്ദേഹം ചോദിച്ചു. അതിന് മുകളിൽ ഒരു സോഷ്യലിസവും കമ്യൂണിസവും ഇല്ല. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് പറഞ്ഞവരാണ് സനാതന ധർമ്മ വിശ്വാസികൾ. ആരൊക്കെ ബഹിഷ്‌കരിച്ചാലും ഈ സനാതന ധർമ്മ വിശ്വാസത്തിൽ നിന്ന് തന്നെ മാറ്റാനാകില്ലെന്നും സനാതന ധർമ്മം അത്യാധുനിക ശാസ്ത്രവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പ്രഖ്യാപിത അന്തർദേശീയ കവി എന്ന് സംബോധന ചെയ്താണ് ശ്രീകുമാരൻ തമ്പി സച്ചിദാനന്ദന് മറുപടി പറഞ്ഞത്. സനാതന ധർമത്തിന്റെ മൂല്യം മനസിലാക്കിയില്ലെങ്കിൽ എത്ര വലിയ കവിതയെഴുതിയാലും കാര്യമില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
Discussion about this post