ന്യൂഡൽഹി: 2023ലെ ആദ്യ മൻ കീ ബാത്തിൽ ഇ- മാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കേണ്ടുന്നതിന്റെ ആവശ്യകതയെയും, എങ്ങനെ അവ ധനസമ്പാദനത്തിന് ഉപയോഗിക്കാമെന്നതിനെയും കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ- മാലിന്യങ്ങളുടെ ഫലപ്രദമായ സംസ്കരണത്തിലൂടെ ശക്തമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കും. പ്രതിവർഷം 50 മില്ല്യൺ ടൺ ഇ- മാലിന്യങ്ങളാണ് ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകളെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഏകദേശം എല്ലാ വീടുകളിലും ഫോണുകളും ലാപ്ടോപ്പുകളും ഉണ്ട്. ഇവയൊക്കെ നാളത്തെ ഇ-മാലിന്യങ്ങളാണ്. നാം ഒരു പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോൾ, പഴയത് കൃത്യമായി സംസ്കരിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇ- മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അവ നമ്മുടെ പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കും. എന്നാൽ, ശരിയായ രീതിയിൽ അവ കൈകാര്യം ചെയ്താൽ, റീസൈക്ലിംഗിലൂടെയും പുനരുപയോഗത്തിലൂടെയും നമുക്ക് പണമുണ്ടാക്കാൻ സാധിക്കും. പ്രധാനമന്ത്രി പറഞ്ഞു.
വിവിധ പ്രക്രിയകളിലൂടെ, ഏകദേശം 17 തരം അമൂല്യമായ ലോഹങ്ങൾ ഇ- മാലിന്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതൊരു വലിയ സാദ്ധ്യതയാണ്. ഇന്ന് ലോകത്തുള്ള മുഴുവൻ വാണിജ്യ വിമാനങ്ങളും ഒരുമിച്ചെടുത്ത് തൂക്കിയാലും ഇ- മാലിന്യങ്ങളുടെ ഭാരം അതിനേക്കാൾ ഇരട്ടിയുണ്ടാകും. ലോകത്ത് ഓരോ സെക്കൻഡിലും എണ്ണൂറ് ലാപ്ടോപ്പുകളാണ് വലിച്ചെറിയപ്പെടുന്നത് എന്നാണ് കണക്ക്. സ്വർണ്ണം, ചെമ്പ്, വെള്ളി, നിക്കൽ തുടങ്ങിയ ലോഹങ്ങൾ ഇവയിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മാലിന്യത്തിൽ നിന്നും സ്വർണം കിട്ടുമെന്നത് എത്ര വലിയൊരു നേട്ടമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഏകദേശം 500 ഇ- മാലിന്യ റീസൈക്ലിംഗ് കമ്പനികൾ നമ്മുടെ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ആളുകൾ ഈ മേഖലയിൽ ഇന്ന് ജോലി ചെയ്യുന്നുണ്ട്. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ- പരിസര, മുംബൈയിലെ ഇക്കോ റീസൈക്ലിംഗ് ലിമിറ്റഡ്, ഉത്തരാഖണ്ഡിലെ അട്ടെരോ, ഭോപ്പാലിലെ കബഡിവാല എന്നിവ ഇവയിൽ ചിലതാണ്. ശരിയായ ദിശയിൽ ഈ അവസരത്തെ പ്രയോജനപ്പെടുത്തിയാൽ, ഇന്ത്യ ലോകത്തിന്റെ റീസൈക്ലിംഗ് ഹബ് ആയി മാറുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post